പിസി ജോർജിന് ജാമ്യം ; മുഖ്യമന്ത്രിയ്‌ക്ക് പിന്നിൽ ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ; അമേരിക്കയിലേക്ക് പിണറായിയുടെ പണം ഒഴുകുന്നത് വീണയുടെ എക്‌സലോജിക്ക് വഴി; ഗുരുതര ആരോപണവുമായി പിസി ജോർജ്

പിസി ജോർജിന് ജാമ്യം ; മുഖ്യമന്ത്രിയ്‌ക്ക് പിന്നിൽ ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ; അമേരിക്കയിലേക്ക് പിണറായിയുടെ പണം ഒഴുകുന്നത് വീണയുടെ എക്‌സലോജിക്ക് വഴി; ഗുരുതര ആരോപണവുമായി പിസി ജോർജ്

July 2, 2022 0 By Editor

തിരുവനന്തപുരം : പീഡനക്കേസിൽ മുൻ എംഎൽഎ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഉപാധികളോടെയാണ് മുൻ എംഎൽഎയ്‌ക്ക് ജാമ്യം അനുവദിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്  കോടതി ജാമ്യം അനുവദിച്ചത്.

കേരളത്തിൽ ഇപ്പോൾ നടക്കുന്ന രാഷ്‌ട്രീയ നാടകങ്ങളുടെയല്ലാം പിറകിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ലെന്നും ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ കൂടി ഉണ്ടെന്നും മുൻ എംഎൽഎ പിസി ജോർജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനിൽ ഒരാളാണ് മുഖ്യമന്ത്രിയെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നുവെന്ന് പിസി പ്രതികരിച്ചു.

സോളാർ കേസിലെ പ്രതി നൽകിയ പീഡനക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യം ലഭിച്ചതിന് ദൈവത്തോടും നീതിന്യായ വ്യവസ്ഥയോടും അദ്ദേഹം നന്ദി പറഞ്ഞു.

ഫാരിസ് അബൂബക്കറും പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ മറുപുറമാണ് സ്വപ്‌ന സുരേഷ് പറഞ്ഞു കൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ പത്തു വർഷക്കാലമായി പിണറായി വിജയന്റെ രാഷ്‌ട്രീയത്തെയും നിക്ഷേപങ്ങളെയും അദ്ദേഹത്തിന്റെ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണെന്ന് പിസി ആരോപിച്ചു.

2016 വരെയുള്ള കാലഘട്ടങ്ങളിൽ ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ അമേരിക്ക കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ഇക്കാരണത്താൽ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനങ്ങളെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാൻ കേന്ദ്രസർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയനെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്ന് പറഞ്ഞ പി സി ജോർജ്, വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്‌സാലോജിക്കിന്റെ ഇടപാടുകളും അന്വേഷിക്കണമെന്നും സാമ്പത്തിക സ്രോതസ്സും അന്വഷിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ഒറാക്കിൾ എന്ന കമ്പനിയിലൂടെ കരിയർ ആരംഭിച്ച വീണ, രവി പിള്ള ഗ്രൂപ്പിന്റെ കമ്പനിയുടെ സിഇഒ ആവുന്നതിന് പിണറായിയുടെ മകൾ എന്നതിനേക്കാൾ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് അറിയില്ലെന്നും പിസി പറഞ്ഞു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും എക്‌സലോജിക്കൽ കമ്പനി വഴിയാണെന്ന് സംശമുണ്ടെന്നും. അമേരിക്കയിലേക്ക് പോയ പണത്തിന്റെ മുഖ്യപങ്കും ഫാരിസ് അബൂബക്കർ എന്നയാളിലേക്കാണോ പോയതെന്ന് അന്വഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.