കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച സംഭവം: ആറുപേര്‍ അറസ്റ്റില്‍

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച സംഭവം: ആറുപേര്‍ അറസ്റ്റില്‍

December 10, 2022 0 By Editor

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടി. ഇരിങ്ങലൂര്‍ സ്വദേശി അര്‍ഷാദ് ബാബു (41), നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുല്‍ ഹമീദ്(40), കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46), കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുള്‍ മനാഫ് (42), മാത്തോട്ടം വാഴച്ചാല്‍ വയല്‍ അബദുള്‍ അസീസ് (38) എന്നിവരാണ് പിടിയിലായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി അക്ബറിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രനും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

നവംബര്‍ 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യാപാര തര്‍ക്കത്തെത്തുടര്‍ന്ന് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയ പരാതിക്കാരനെ അര്‍ഷാദ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘം മര്‍ദിക്കുകയും ആയുധമുപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരാതിക്കാരനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

ഒരു മാസത്തോളമായി കേരളത്തിലും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. വക്കീലിന്റെ നിര്‍ദേശപ്രകാരം പല സ്ഥലങ്ങളിലായാണ് പ്രതികള്‍ കഴിഞ്ഞിരുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി.

കേരള-തമിഴ്‌നാട് ബോര്‍ഡറില്‍ ആനക്കട്ടി എന്ന സ്ഥലത്ത് വനപ്രദേശത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്ന് പോലീസ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വനമേഖലയില്‍ തിരച്ചില്‍ നടത്തി. ആനയിറങ്ങുന്ന പ്രദേശമായതിനാല്‍ രാത്രി തിരച്ചില്‍ നിര്‍ത്തിയ അന്വേഷണ സംഘം പിറ്റേന്ന് അന്വേഷണം തുടര്‍ന്നെങ്കിലും പ്രതികള്‍ ഈറോഡ് ഭാഗത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് 40 കിലോമീറ്റോളം പിന്‍തുടര്‍ന്ന് കോയമ്പത്തൂരില്‍നിന്ന് ഈറോഡിലേക്ക് പോകുന്ന വഴിയേ ശരവണപ്പെട്ടി എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടി.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാദില്‍,കുന്നുമ്മല്‍, ശ്രീജിത്ത്,പടിയാത്ത്,,ഷഹീര്‍ പെരുമണ്ണ,,സി.പി.ഒ.മാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യം, അര്‍ജുന്‍ എ.കെ., ടൗണ്‍ സ്റ്റേഷന്‍ എ.എസ്.ഐ.മാരായ ഷബീര്‍, രാജന്‍, സുനിത, സീനിയര്‍ സി.പി.ഒ. സജേഷ് കുമാര്‍.പി, രമേശന്‍, സി.പി.ഒ. അനൂജ് എ., വനിത സി.പി.ഒ. സുജന എന്നിവരാണ് ഉണ്ടായിരുന്നത്.