കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി; അംബാസഡറുടെ വസതിയുടെയും സുരക്ഷ കൂട്ടി

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിലും ജാഗ്രത;കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി

October 10, 2023 0 By Editor

ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിലും ജാഗ്രത. ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയുടെയും  ഇസ്രായേല്‍ അംബാസഡറുടെ ഔദ്യോഗിക വസതിയുടെയും സുരക്ഷ ഡല്‍ഹി പൊലീസ് വര്‍ധിപ്പിച്ചു. കൂടാതെ, ഡല്‍ഹിയിലെ പഹര്‍ഗഞ്ചിലെ ജൂതന്മാരുടെ ആരാധനാലയമായ ചബാദ് ഹൗസിന് സമീപവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നയോര്‍ ഗിലോണിന്റെ ഔദ്യോഗിക വസതിക്കും പുറത്ത് കൂടുതല്‍ പോലീസ് വാഹനങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മില്‍ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഡല്‍ഹി പോലീസിന്റെ നീക്കം.

മിക്കപ്പോഴും തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി. 2021-ല്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നിരുന്നു. അന്ന് ഒരു ഇംപ്രൂവ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (ഐഇഡി) പൊട്ടിത്തെറിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

അതേസമയം ഹമാസിന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തൈത്തി. യുദ്ധം ആരംഭിച്ചത് ഇസ്രായേല്‍ അല്ലെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.

”ഞങ്ങള്‍ക്ക് ഈ യുദ്ധം ആവശ്യമില്ലായിരുന്നു. അത് ഏറ്റവു ക്രൂരമായ രീതിയില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഈ യുദ്ധം ഇസ്രായേല്‍ ആരംഭിച്ചതല്ല, അത് അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കും.’- നെതന്യാഹു വ്യക്തമാക്കി. ശനിയാഴ്ച ആരംഭിച്ച ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 1600 കടന്നു.

ഇസ്രയേലിനെ ആക്രമിച്ചതിലൂടെ ചരിത്രപരമായ തെറ്റ് പറ്റിയെന്ന് ഹമാസ് മനസ്സിലാക്കുമെന്നും നെതന്യാഹു പറഞ്ഞു.’ ഒരിക്കല്‍ ജൂതന്മാര്‍ പൗരത്വമില്ലാത്തവരായിരുന്നു, ജൂതന്മാര്‍ പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി അതല്ല,  ഞങ്ങള്‍ ഇതിന് വില നിശ്ചയിക്കും. വരും ദശാബ്ദങ്ങളില്‍ ഹമാസും ഇസ്രായേലിന്റെ മറ്റ് ശത്രുക്കളും ഓര്‍ക്കുന്ന തരത്തിലുള്ള ഒരു വില ഈ ആക്രമണത്തിന് ഞങ്ങള്‍ നല്‍കും.’

നിരപരാധികളായ ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ മനസ്സിനെ തളര്‍ത്തുന്നതാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. ‘കുടുംബങ്ങളെ അവരുടെ വീടുകളില്‍ വെച്ച് കശാപ്പ് ചെയ്യുന്നു, ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് യുവാക്കളെ കൂട്ടക്കൊല ചെയ്യുന്നു, നിരവധി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും, ഹോളോകോസ്റ്റിനെ അതിജീവിച്ചവരെപ്പോലും തട്ടിക്കൊണ്ടുപോയി, കുട്ടികളെ കെട്ടിയിട്ട് കത്തിക്കുകയും വധിക്കുകയും ചെയ്തു.’- അദ്ദേഹം കുറിച്ചു.

നെതന്യാഹു ഹമാസിനെ തീവ്രവാദ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി താരതമ്യം ചെയ്തു. ‘ഹമാസ് ഐസ്‌ഐഎസ് ആണ്. ഐസ്‌ഐഎസ് പരാജയപ്പെടുത്താന്‍ വിവിധ സംസ്‌കാരങ്ങള്‍ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്രായേലിനെ എല്ലാവരും പിന്തുണയ്ക്കണം.’- നെതന്യാഹു കുറിച്ചു.