നരഭോജി കടുവയുടെ കാൽപ്പാട് കേന്ദ്രീകരിച്ച് അന്വേഷണം; പുതിയ കെണിയൊരുക്കാൻ വനംവകുപ്പ്

നരഭോജി കടുവയുടെ കാൽപ്പാട് കേന്ദ്രീകരിച്ച് അന്വേഷണം; പുതിയ കെണിയൊരുക്കാൻ വനംവകുപ്പ്

December 13, 2023 0 By Editor

കൽപ്പറ്റവയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. കാട്ടിലേക്ക് കയറി തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപകമായി തെരച്ചിൽ തുടരും. കടുവയുടെ കാൽപ്പാട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല. 22 ക്യാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയെ കെണിയിലാക്കാനുള്ള പുതിയ കൂട് കൂടല്ലൂരിൽ എത്തിയിട്ടുണ്ട്. നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം.

ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് ഇന്നലെ തെരച്ചിൽ നടത്തിയത്. നാട്ടുകാരോട്  സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു.

പ്രജീഷ് എന്ന യുവ ക്ഷീര കർഷകനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും കടുവയെ കണ്ടെത്താനാവാത്തത് പ്രദേശ വാസികളെ ആശങ്കയിലാക്കുന്നുണ്ട്.