‘ഭാര്യയ്‌ക്കെതിരായ കേസിന് പിന്നില്‍ ഗൂഢാലോചന’; വ്യാജ പരാതിക്കെതിരെ നടപടി സ്വീകരിക്കും: ടി.സിദ്ദിഖ്

‘ഭാര്യയ്‌ക്കെതിരായ കേസിന് പിന്നില്‍ ഗൂഢാലോചന’; വ്യാജ പരാതിക്കെതിരെ നടപടി സ്വീകരിക്കും: ടി.സിദ്ദിഖ്

January 19, 2024 0 By Editor

കോഴിക്കോട്: നടക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തന്റെ ഭാര്യയുടെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ടി.സിദ്ദിഖ് എംഎൽഎ. പരാതിയിൽ തന്റെ ഭാര്യക്കെതിരെ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരി 2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നിക്ഷേപം നടത്തിയത്. തന്റെ ഭാര്യ 2022 ഡിസംബർ എട്ടിന് ജോലി രാജിവച്ചു. ഭാര്യ മാനേജിങ് ഡയറക്ടർ ആയിരുന്നു എന്ന തരത്തിലാണ് പ്രചാരണം. എന്നാൽ ബ്രാഞ്ച് മേനജർ തസ്തികയിലാണ് ജോലി ചെയ്തിരുന്നത്. ഇക്കാര്യം നിയമന ഉത്തരവിലും രാജിക്കത്തിലും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും വ്യാജ പരാതി നൽകിയവർക്കെതിരെയും വ്യാജ കേസെടുത്തവർക്കെതിരും ശക്തമായ നിയമനടപടി സ്വകരിക്കുമെന്നും ടി.സിദ്ദിഖ് പറഞ്ഞു.

നിധി ലിമിറ്റഡിനു കീഴിലെ ധനകാര്യസ്ഥാപനമായ സിസ് ബാങ്കിന്റെ മറവില്‍ കോടികള്‍ തട്ടിയെന്ന ആരോപണത്തിലാണ് ടി. സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നീസയടക്കം അഞ്ചുപേരെ പ്രതിചേര്‍ത്ത് നടക്കാവ് പൊലീസ് കേസെടുത്തത്. സ്ഥാപനത്തിന്റെ സ്ഥാപകന്‍ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടനാണ് ഒന്നാം പ്രതി. വെസ്റ്റ്ഹില്‍ സ്വദേശിനിയായ 62കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് നടക്കാവ് പൊലീസ് പറഞ്ഞു. 3000ത്തോളം പേരില്‍നിന്നായി 20 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നത്. മൂന്ന് വർഷം മുമ്പാണ് നടക്കാവ് കേന്ദ്രീകരിച്ച് നിധി ലിമിറ്റഡിനു കീഴിൽ സിസ് ബാങ്ക് (SIS BANC) എന്ന സ്ഥാപനം രൂപീകരിച്ചത്. വൻ പലിശ വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചുവെന്നും ഈ പണം വകമാറ്റി തട്ടിപ്പ് നടത്തിയെന്നുമാണ് പരാതി ഉയർന്നത്.