അസമില്‍ രാഹുലിന്റെ ക്ഷേത്ര പ്രവേശനം  പൊലീസ് തടഞ്ഞു; ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ല; കുത്തിയിരുന്ന് പ്രതിഷേധം

അസമില്‍ രാഹുലിന്റെ ക്ഷേത്ര പ്രവേശനം പൊലീസ് തടഞ്ഞു; ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ല; കുത്തിയിരുന്ന് പ്രതിഷേധം

January 22, 2024 0 By Editor

ഗുവഹാത്തി: അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ സന്ദര്‍ശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷേത്രത്തിന് സമീപത്തുതന്നെ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി അസമിലാണ്. ഇന്ന് രാവിലെ ശ്രീ ശ്രീ ശങ്കര്‍ദേവയുടെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. എന്തിനാണ് തന്നെ തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി പൊലീസിനോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ഇന്ന് ഒരാള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പോകാന്‍ കഴിയുകയുള്ളുവെന്ന് പ്രധാനമന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ഇന്ന് രാഹുല്‍ ബട്ടദ്രവ സത്രം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അസം സര്‍ക്കാര്‍ സത്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ തീരുമാനം മറികടന്ന് സത്രം സന്ദര്‍ശിക്കാനാണ് രാവിലെ സത്ര കവാടത്തില്‍ രാഹുല്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.