
കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു : പ്രതികൾക്ക് വധശിക്ഷ
May 22, 2024തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ചു കടന്നുകളഞ്ഞു എന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്.
ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റഫീഖാ ബീവിയും, മകൻ ഷഫീഖും. ഇവർക്കൊപ്പമായിരുന്നു മറ്റൊരു പ്രതിയായ അൽ അമീനും താമസിച്ചിരുന്നത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം മച്ചിൽ ഒളിപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു.