AMMA’ എന്ന് എഴുതുന്നതിനിടയില്‍ കുത്തുകളില്ല; ഇല്ലാത്ത ഡോട്ടുകളിടുന്നത് ക്രൈം അല്ലേ?; സ്മൃതി പരുത്തിക്കാടിനെതിരേ നടി അന്‍സിബ

AMMA’ എന്ന് എഴുതുന്നതിനിടയില്‍ കുത്തുകളില്ല; ഇല്ലാത്ത ഡോട്ടുകളിടുന്നത് ക്രൈം അല്ലേ?; സ്മൃതി പരുത്തിക്കാടിനെതിരേ നടി അന്‍സിബ

April 21, 2025 0 By eveningkerala

ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ നിലപാട് തേടിയ മാധ്യമപ്രവര്‍ത്തകയോട് നടി അന്‍സിബ ഹസന്‍ സ്വീകരിച്ച സമീപനം ചര്‍ച്ചയായിരുന്നു. താരസംഘടനയായ ‘അമ്മ’യെ ‘എഎംഎംഎ’ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് അഭിസംബോധന ചെയ്തതിനെ അന്‍സിബ എതിര്‍ത്തു. സംഘടനയെ ‘അമ്മ’ എന്ന് വിളിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടെങ്കിലും മാധ്യമപ്രവര്‍ത്തക അത് ചെവികൊണ്ടില്ല. മാധ്യമപ്രവര്‍ത്തകയോട് ചോദ്യങ്ങളോട് പ്രതിഷേധാര്‍ത്ഥം അന്‍സിബ പ്രതികരിച്ചതുമില്ല. പിന്നീട്, നടിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുമുണ്ടായി. ഇപ്പോഴിതാ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് അന്‍സിബ.

താന്‍ അമ്മ എന്ന് പറയുന്ന ഒരു സംഘടനയെ പ്രതിനിധികരിച്ച് സംസാരിക്കാന്‍ പോകുമ്പോള്‍, ആ ഓര്‍ഗനൈസേഷന്റെ പേര് തെറ്റിച്ച് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്ന് അന്‍സിബ ചോദിച്ചു. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബ നിലപാട് വ്യക്തമാക്കിയത്.

”എന്നിട്ടും ഞാന്‍ തുടര്‍ന്ന് സംസാരിച്ചാല്‍ എനിക്കൊരു എത്തിക്‌സ് ഉണ്ടെന്ന് പറയാന്‍ പറ്റുമോ? ഞാന്‍ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പേര് തെറ്റായി പറഞ്ഞിട്ട്, പിന്നെ അവിടെ സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. നമ്മളെ ഇന്‍സള്‍ട്ട് ചെയ്യുകയാണ് ചെയ്തത്. ഞാന്‍ തിരിച്ച് അതുപോലെ ചെയ്തു കഴിഞ്ഞാല്‍ എതിര്‍വശത്തുള്ള വ്യക്തിക്ക് എങ്ങനെ ഫീല്‍ ചെയ്യും? എല്ലാവരും മനുഷ്യരാണ്. ആ വ്യക്തിയെ മാത്രമല്ല പറയുന്നത്. പലരും അങ്ങനെ പറയുന്നുമുണ്ട്. ‘എഎംഎംഎ’ എന്ന് എഴുതുമ്പോള്‍ അതിന്റെ ഇടയില്‍ എവിടെയും ഡോട്ട് ഇടുന്നില്ല. ഇല്ലാത്ത ഡോട്ടിന്റെ സ്ഥാനത്ത് ഡോട്ട് ഇടുന്നത് ക്രൈം അല്ലേ?”-അന്‍സിബയുടെ വാക്കുകള്‍.

ഒരു പേര് തെറ്റിച്ച് എഴുതി ഐഡന്റിറ്റി നഷ്ടപ്പെടുത്തുകയാണ്. അങ്ങനെ പറയുന്നതില്‍ കാര്യമുണ്ടെന്നും, നീതി ലഭിക്കണമെന്നുമാണ് അവര്‍ പറയുന്നത്. അത് ജുഡീഷ്യറിയാണ് തീരുമാനിക്കേണ്ടത്. ഒരു സംഘടനയല്ല തീരുമാനിക്കേണ്ടത്. ഇന്ത്യന്‍ നിയമത്തെ നാം എല്ലാവരും വിശ്വസിക്കുന്നുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറി തീരുമാനിക്കേണ്ടത്, ഒരു സംഘടനയാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞാല്‍ അതില്‍ എവിടെയാണ് യുക്തിയുള്ളതെന്നും അന്‍സിബ ചോദിച്ചു.

സംഘടനയില്‍ ആരും കുറ്റാരോപിതന്റെ പേര് പറഞ്ഞിട്ടില്ല. പരാതി പറഞ്ഞ വ്യക്തിയെ മാനിക്കുന്നു. ആ വ്യക്തിയെ ഒരുപാട് ബഹുമാനത്തോടെയാണ് കാണുന്നത്. അവര്‍ക്ക് അത്രയും ധൈര്യമുള്ളതുകൊണ്ടാണ് നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞത്. പരാതിയുമായി ഒരാള്‍ വരുമ്പോള്‍ അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവര്‍ക്ക് നീതി ലഭിക്കണമെന്നുമാണ് ആഗ്രഹവും. സംഘടനയില്‍ ഇപ്പോള്‍ അഡ്‌ഹോക്ക് കമ്മിറ്റിയാണുള്ളത്‌. ഒരു അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂ. ജനറല്‍ ബോഡിയില്‍ എല്ലാവരും കൂടെ ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അന്‍സിബ വ്യക്തമാക്കി.