മലയാള സിനിമയിലെ സൂപ്പർ നായികയെ അമേരിക്കയിൽ കൂട്ടബലാത്സം​ഗത്തിനിരയാക്കി; എല്ലാത്തിനും സാക്ഷിയായി ഒരാളുണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ

മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന നടിയെ അമേരിക്കയിൽ കൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കിയെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമയിൽ അഭിനയിക്കാനെന്ന പേരിലാണ് എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന യുവതിയെ അമേരിക്കയിലെത്തിച്ച് ഒരുസംഘം ആളുകൾ ബലാത്സം​ഗം ചെയ്തതെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തുന്നു. ഈ സംഭവത്തിന് ഇന്ന് ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷി കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്സ് വിജയൻ ആണെന്നും അദ്ദേ​ഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഒരു ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും ഈ യുവതി അഭിനയിച്ചിട്ടുണ്ട്. താരാ ആർട്സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.

ആലപ്പി അഷറഫ് പറഞ്ഞതിന്റെ പൂർണരൂപം:

‘‘മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയിൽ എത്തിച്ചത് ഞാനായിരുന്നു, 1982ൽ. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേർന്ന ഒരു ചെറിയ ഗ്രൂപ്പ് അമേരിക്കയിൽ പോയി പ്രോഗ്രാം അവതരിപ്പിച്ചു വലിയ വിജയവും ആയിരുന്നു. അതിന്റെ സ്പോൺസർഷിപ്പ് താരാ ആർട്സ് വിജയനായിരുന്നു. ഞങ്ങൾ വിജയേട്ടാ എന്ന് സ്നേഹപൂർവം വിളിക്കാറുള്ള ആൾ. അദ്ദേഹം തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ പ്രോഗ്രാം എല്ലാവർഷവും നടത്താറുണ്ട്. ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണ്. മലയാളത്തിൽ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ഞാനൊക്കെ അവരുടെ വലിയ ഫാൻ ആയിരുന്നു.

കോളജിൽ പഠിക്കുന്ന കാലത്ത് യൂത്തിനെ ആകർഷിക്കുന്ന അവരുടെ ഒരു പടം ഭയങ്കര ഹിറ്റായിരുന്നു. അതു വീണ്ടും പല ഭാഷകളിലും റീമേക്ക് ചെയ്യുകയുണ്ടായി. ചിലതിലൊക്കെ അവർ തന്നെ നായികയായിട്ട് അഭിനയിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് അവർക്ക് അമേരിക്കയിൽ നിന്ന് ഒരു ഫോൺ വരുന്നത്. ഹിന്ദിയിലെ ആൾക്കാരാണ് സംസാരിച്ചത് അവർ ഇംഗ്ലിഷിലും ഹിന്ദിയിലും ഒക്കെ ആയിട്ട് സംസാരിച്ചു. വിളിച്ചവർ പറഞ്ഞത് ഒരു പടം അവിടെ ഷൂട്ടിങ് തുടങ്ങി അതിൽ അവർക്ക് ജോയിൻ ചെയ്യാൻ പറ്റുമോ വലിയ ഒരു റോളാണ്. അവരെ കിട്ടണമെന്ന് ഡയറക്ടർ നിർബന്ധിക്കുന്നു എന്ന് പറഞ്ഞു. പാവം ഈ നായിക അത് വിശ്വസിച്ചു അവർ അത് ചെയ്യാമെന്ന് വാക്ക് കൊടുത്തു ബാക്കിയുള്ള ഡീലിങ്സ് ഒക്കെ അവർ തമ്മിൽ സംസാരിച്ചു, എഗ്രിമെന്റ് ആയി. പെട്ടെന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് വിസയൊക്കെ അയച്ചു. അവർ നേരെ അമേരിക്കയിലേക്ക് പോയി.

എയർപോർട്ടിൽ വന്നിറങ്ങിയ അവരെ വളരെ സ്നേഹപൂർവ്വം സ്വീകരിച്ച് ഒരു ഫ്ലാറ്റിൽ കൊണ്ട് താമസിപ്പിക്കുന്നു. അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് വിശ്രമിക്കാൻ പറഞ്ഞു. വൈകുന്നേരം ആയപ്പോൾ രണ്ടുപേർ മദ്യപിച്ച് അവരുടെ മുന്നിലേക്ക് എത്തുന്നു. അവരുടെ പെരുമാറ്റ രീതികളെല്ലാം കണ്ട് നടി അന്തം വിട്ടു. അപ്പോൾ അവർക്ക് മനസ്സിലായി താൻ ഒരു കുടുക്കിലാണ് പെട്ടിരിക്കുന്നത് എന്ന്. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശരിക്കും ഇവർ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവർ അല്ലായിരുന്നു. അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അണ്ടർവേൾഡിൽ പെട്ടവരായിരുന്നു. ഈ ഗ്യാങ്ങിന്റെ ഒരു പ്ലാനിങ്ങിൽ ആണ് നമ്മുടെ മലയാളത്തിലെ പ്രിയപ്പെട്ട ആ നായിക കെണിയിൽ വീണത്. താൻ അകപ്പെട്ടു എന്ന് അറിഞ്ഞ അവർ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേൾക്കാൻ അവരുടെ നിലവിളികൾ.

പീഡനം തുടർന്നുകൊണ്ടേയിരുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട അവർ തന്റെ അന്ത്യം ഇവിടെ ആയിരിക്കും എന്ന് ഉറപ്പിച്ചു. തന്നെ രക്ഷപ്പെടുത്താൻ ആരുമില്ല തനിക്കിനി എങ്ങനെ രക്ഷപ്പെടാൻ കഴിയും എന്ന് ആലോചിച്ചു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. അവരെ നിരീക്ഷിക്കാനായി സെക്യൂരിറ്റിക്കാരെയും ഏർപ്പാട് ചെയ്തിരുന്നു, അവർക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഒക്കെ കിട്ടും പക്ഷേ ഇങ്ങനെ ട്രാപ്പിൽ പെട്ടു കിടക്കുകയാണ്.

ഒരു ദിവസം എല്ലാവരും പെട്ടെന്ന് വെളിയിൽ പോയ സമയത്ത് ഇവർ നമ്മുടെ താര ആർട്സ് വിജയനെ കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന്റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു. അവർ പെട്ടെന്ന് ലാൻഡ് ഫോണിൽ വിജയേട്ടനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് വിജയേട്ടൻ ഫോൺ എടുത്തു. നടന്ന സംഭവങ്ങൾ മുഴുവൻ വിജയേട്ടനോട് അവർ പറഞ്ഞു. വിജയേട്ടനും ആകെ അന്ധാളിച്ചു. അന്ന് വിജയേട്ടൻ ന്യൂയോർക്കിൽ ടെലികോം എൻജിനീയർ ആണ്.

അദ്ദേഹം പെട്ടെന്ന് തന്നെ ഫോൺ വന്ന ഏരിയ മനസ്സിലാക്കി. പക്ഷേ ആ കെട്ടിടം കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറഞ്ഞു വെയിറ്റ് ചെയ്യൂ ഞാൻ ഇപ്പോൾ എത്താം. അദ്ദേഹം താമസിക്കുന്നത് ന്യൂ ജേഴ്സിയിലാണ്. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് തന്നെ കോൾ വന്ന ഏരിയയിൽ വന്നു. എവിടെ പോകണം എന്ന് അറിയില്ല. ആ സമയത്തിനുള്ളിൽ ഈ സംഘം അവിടെ തിരിച്ചെത്തുകയും ചെയ്യും അതിനു മുൻപ് അവരെ അവിടുന്ന് രക്ഷപ്പെടുത്തണം അങ്ങനെ ഒരു സാഹചര്യമാണ് ഉള്ളത്.

വിജയേട്ടൻ അവരോട് ജനൽ തുറക്കാൻ പറഞ്ഞു, ജനലിൽ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവർ കാണാവുന്ന ബിൽഡിങ്ങുകൾ പറഞ്ഞു കൊടുത്തു. ബോർഡുകൾ വായിച്ചു കേൾപ്പിച്ചു കൊടുത്തു. അത് വച്ച് വിജയേട്ടൻ ഏകദേശം ഐഡിയ മനസ്സിലാക്കി. അവരോട് എന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാൻ പറഞ്ഞു. അവർ അത്യാവശ്യ സാധനങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി താഴെ വന്ന് വിജയേട്ടന്റെ വണ്ടിയിൽ കയറി. ഈ രംഗങ്ങൾ പല സിനിമക്കാർക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും ഈ രംഗം ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ വിജയേട്ടൻ പെട്ടെന്ന് വണ്ടി ഒറ്റ വിടൽ വിട്ടു.

ഏതെങ്കിലും ഹോട്ടലിൽ റൂമെടുത്ത് താമസിച്ചാൽ അദ്ദേഹത്തിന് കൂടി പ്രശ്നമാകും എന്നുള്ളത് കൊണ്ട് എയർപോർട്ടിലേക്ക് തന്നെ വണ്ടി കയറ്റി. അവിടെ അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റ് ഒക്കെ എടുത്തു. അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയിൽ വന്നു കാവൽ നിൽക്കുന്നത് അവർക്ക് ഉള്ളിൽനിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടൻ പറഞ്ഞു. പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടൻ പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്ലൈറ്റിൽ കയറ്റി അവരെ ഇങ്ങോട്ട് തിരിച്ചയച്ചു.

ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞങ്ങളെല്ലാം ഞെട്ടിച്ചു. ഒരുപക്ഷേ ഈ സംഭവം നിങ്ങൾക്ക് എല്ലാ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ ഒരു സംഭവമാണ്. എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പറയുന്നത് എന്ന് ചോദിച്ചാൽ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് വിചാരിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്.

അതാണല്ലോ രാധിക ശരത് കുമാർ കാരവനിലെ ഒളിക്യാമറയെക്കുറിച്ച് ഇപ്പോൾ പറഞ്ഞത്. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല ഇപ്പോൾ എന്തുകൊണ്ട് പറയുന്നു എന്ന് ചോദ്യം വന്നപ്പോൾ അവർ പറഞ്ഞത് അന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല പറയാൻ പറ്റുമായിരുന്നില്ല ഇപ്പോൾ ഹേമ കമ്മിറ്റിയും റിപ്പോർട്ട് ഒക്കെ വന്നതിനു ശേഷം കുറച്ചു കൂടി അലർട്ട് ആയിട്ടുണ്ട് അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ എന്ന് കരുതിയാണ്. അതുപോലെ ഞാനും പറയുന്നു വരും തലമുറയ്ക്ക് എങ്കിലും പ്രയോജനം ആകട്ടെ അതുകൊണ്ടാണ് ഞാനിത് തുറന്നുപറയുന്നത് ചതിക്കുഴിയിൽ പെടാതെ എല്ലാവരും രക്ഷപ്പെടട്ടെ.’’

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS