ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ പരിഗണിക്കാൻ‌ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവർ പ്രത്യേക ബെ‍‍ഞ്ച് രൂപീകരിക്കുന്ന തീരുമാനം അറിയിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. മുൻകൂർ ജാമ്യം തേടിയുള്ള ഹർജികൾ കോടതിക്കു മുൻപാകെ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം. നേരത്തെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സജിമോൻ പറയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി.അരുൺ തള്ളിയിരുന്നു. പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ, ഈ കേസ് പരിഗണിക്കുന്നതിനു മുൻപു തന്നെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.

Related Articles
Next Story