‘അന്ന് ശ്യാമള, ഇന്ന് ദിവ്യ ; മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര; ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ’? ദിവ്യയ്‌ക്കെതിരെ സൈബർലോകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. വിളിക്കാത്തിടത്ത് വലിഞ്ഞു കയറി ചെന്ന് ഒരു മനുഷ്യനെ പരസ്യമായി ആക്ഷേപിച്ചു ആത്മഹത്യയിലേക്ക് തള്ളി വിട്ട പി. പി ദിവ്യക്ക് എതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ് എടുക്കുക എന്ന ആവശ്യവും വ്യപകമാണ്. എ ഡി എം എന്തെങ്കിലും തെറ്റ് ചെയ്താൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ചെയ്യാൻ കഴിയുന്ന നിയമപരമായ കാര്യങ്ങളുണ്ട്. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയാം. അതൊന്നും ചെയ്യാതെ ദിവ്യ നടത്തിയ ഷോയിൽ അവർക്കെന്തൊ ​ഗൂഢലക്ഷ്യമുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.


വിളിക്കാത്ത പരിപാടിക്ക് കയറിച്ചെന്ന് ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവർ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഎം എന്ന പാർട്ടിക്ക് അപമാനം’’, ‘‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം..നവീൻ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ..’’, ‘‘നിങ്ങൾക്ക് ഇപ്പോൾ സമാധാനം ആയല്ലോ അല്ലേ? നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഒഫിഷ്യൽ ആയി അധികാരികളെ അറിയിക്കണമായിരുന്നു, അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിനു വന്ന് അവഹേളിക്കുക അല്ല ചെയ്യണ്ടത്.’’, ‘‘ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ? ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയിൽ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോൾ കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവൻ. അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല വേണ്ടത്’’ – തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ വന്നിരിക്കുന്നത്.

കണ്ണൂർ ആന്തൂരിലെ സംരംഭകൻ സാജന്റെ മരണവും ഇതിന് പിന്നാലെ വീണ്ടും ചർച്ചയായി. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള അദ്ധ്യക്ഷയായ ന​ഗരസഭ പരിധിയിലാണ് പ്രവാസിയായ സാജൻ കൺവെൻഷൻ സെന്റർ നിർമിച്ചത്. ന​ഗരസഭ പ്രവർത്താനുമതി നിഷേധിച്ചതിൽ മനംനൊന്താണ് സാജൻ ജീവനൊടുക്കിയത്. പിന്നാലെ കേസ് വഴിതിരിച്ച് വിടാനായിരുന്നു സിപിഎം ശ്രമം. മരണത്തിന് ശേഷം സാജന്റെ കുടുംബത്തെ അപമാനിക്കാനായിരുന്നു പാർട്ടി മാദ്ധ്യമങ്ങൾ മത്സരിച്ചത്.

തളിപ്പറമ്പ് ടാ​ഗോർ വിദ്യാനികേതിനിലെ പ്രധാനാദ്ധ്യപകന്റെ ആത്മഹത്യയിൽ മുൻ എംഎൽഎ ജെയിംസ് മാത്യുവിന്റെ ബന്ധവും സൈബർ ഇടങ്ങളിൽ വീണ്ടും നിറയുന്നുണ്ട്. 2014 ലാണ് അദ്ധ്യാപകനായ ശശിധരൻ ആത്മഹത്യ ചെയ്തത്. ചുഴലിയിലെ വീട്ടിലേക്ക് പോയ ശശിധരനെ പിറ്റേദിവസം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ ആത്മഹത്യക്ക് കാരണക്കാര്‍ സഹാദ്ധ്യാപകന്‍ ഷാജിയും, എംല്‍എ ജയിംസ് മാത്യുവുമാണെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാ കുറിപ്പുകളും മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.

Related Articles
Next Story