നിലപാട് തിരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

''ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെയും വരുന്ന ഭക്തര്‍ക്ക് കഴിഞ്ഞ വര്‍ഷം ദര്‍ശനം ഉറപ്പാക്കിയിരുന്നു. 2024-25 മണ്ഡല മകര വിളക്ക് കാലത്തും വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താതെ വരുന്ന തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്'' മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ സൗകര്യം ഉറപ്പാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Related Articles
Next Story