പീഡനക്കേസിലടക്കം പ്രതി; സി.ഐ പി.ആർ. സുനുവിന്റെ തൊപ്പി തെറിച്ചു" പിരിച്ചുവിട്ട് ഡിജിപി

തിരുവനന്തപുരം: പീഡനക്കേസിലടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനെ പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ടു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് തീരുമാനം. സർവിസിൽനിന്ന് പുറത്താക്കിയതായി…

By :  Editor
Update: 2023-01-09 05:04 GMT

തിരുവനന്തപുരം: പീഡനക്കേസിലടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനെ പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ടു.

അച്ചടക്ക നടപടിയുടെ ഭാഗമായാണ് തീരുമാനം. സർവിസിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. കേരള പോലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് സുനുവിനെതിരെ സംസ്ഥാന പൊലീസ് മേധാവി നടപടി എടുത്തത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവിസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.

കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സർവിസിൽ നിന്നു നീക്കം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് സുനുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയായിരുന്നു പരാതിക്കാരി.

ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സി.ഐ. അടുപ്പംസ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ബേപ്പൂര്‍ സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. സുനുവിനെതിരേ തെളിവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തൃക്കാക്കര പീഡനക്കേസില്‍ എ.സി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സി.ഐ.ക്കെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരിച്ചിരുന്നത്. ആരോപണങ്ങളുടെ പേരില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News