കോഴിക്കോട്ട് നവവധു നേരിട്ടത് ക്രൂരമര്‍ദനം,വയര്‍ കഴുത്തിലിട്ട് മുറുക്കി; വരന്റെ ഗൃഹത്തിലെത്തിയ ബന്ധുക്കൾ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദിച്ചപാടുകൾ; യുവാവിന് എതിരെ കേസ്

newly-wed-paravoor-native-brutally-attacked-by-husband-in-kozhikode-evening kerala news

By :  Editor
Update: 2024-05-13 02:24 GMT

പന്തീരാങ്കാവ്: വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ ഭർത്താവിന് എതിരെ കേസ്. പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി ഗോപാലി(29)ന്റെ പേരിലാണ് പന്തീരാങ്കാവ് േപാലീസ് ഗാർഹികപീഡനത്തിന് കേസെടുത്തത്.

കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂർ സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു. തുടർന്ന് മേയ് 12-ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്റെ വീട്ടിലെത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കൾ.

ഈ സമയത്താണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ചപാടുകൾ കണ്ടതും ഇതേകുറിച്ച് അന്വേഷിച്ചതും. അപ്പോഴാണ് പീഡനവിവരം മകൾ പറഞ്ഞതെന്ന് യുവതിയുടെ അച്ഛനും അമ്മയും പറഞ്ഞു.

പിന്നാലെ അടുക്കള കാണൽ ചടങ്ങിനെത്തിയ ബന്ധുക്കൾ യുവതിയെയും കൂട്ടി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. യുവതിയെ അവശയായി കണ്ടതിനാൽ പോലീസ് നിർദേശപ്രകാരം ഫറോക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ച് ദേഹപരിശോധനയും നടത്തി.

ഇൻസ്പെക്ടർ സരിന്റെ നേതൃത്വത്തിൽ രണ്ടുപേരുടെയും മൊഴിയെടുത്തതിന് ശേഷമാണ് രാഹുലിന്റെപേരിൽ ഗാർഹികപീഡനവകുപ്പ് ചുമത്തി കേസെടുത്തത്.

മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നതെന്നാണ് യുവതി പറയുന്നത്. ഒരിക്കല്‍ ആലോചന വന്ന് ചില കാരണങ്ങളാല്‍ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പരുകള്‍ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.

"മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു. തല പിടിച്ച് ഇടിച്ചു. ഇപ്പോള്‍ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്നും ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നു" യുവതി പറഞ്ഞു.

സംഭവത്തിന് തൊട്ടടുത്ത ദിവസം അടുക്കളകാണലിനെത്തിയ ബന്ധുക്കള്‍ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം കുളിമുറിയില്‍ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടന്‍തന്നെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News