ശക്തമായ മഴ പെയ്താല്‍ വീണ്ടും അപകടസാധ്യത; വയനാട് ചൂരൽമല സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്

Update: 2024-09-27 02:39 GMT

ഉരുൾപൊട്ടലിൽ ചൂരൽമല അങ്ങാടിയും സ്കൂൾ റോഡുമടക്കം 108 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്ന് ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്. അമിത മഴ പെയ്താൽ വീണ്ടും അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് സമർപ്പിച്ചു.

Full View

ഉരുൾപൊട്ടലിനു പിന്നാലെ ഓഗസ്റ്റ് 13നാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ചൂരൽമലയിലെത്തി പരിശോധന തുടങ്ങിയത്. രണ്ടു ഘട്ട പരിശോധനകൊടുവിൽ കഴിഞ്ഞ ദിവസം സർക്കാരിന് റിപ്പോർട്ട് കൈമാറി. മൂന്നു വാർഡുകളിലായി 108 ഹെക്ടർ ഭൂമി സുരക്ഷിതമല്ലെന്നും വാസയോഗ്യമല്ലെന്നും വിലയിരുത്തിയാണ് റിപ്പോർട്ട്‌.

ഭാഗികമായി തകർന്ന ചൂരൽമല അങ്ങാടിയും സമീപത്തെ സ്കൂൾ റോഡും സുരക്ഷിതമല്ല. ഉരുൾപൊട്ടി മണ്ണും പാറയും അടക്കം അമ്പതുലക്ഷം ടൺ അവശിഷ്ടമാണ് ഒലിച്ചെത്തിയത്. അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ ഇത് കാരണമായി.

രണ്ടു ദിവസങ്ങളിലായി പെയ്ത 572 മില്ലി മീറ്റർ മഴയാണ് ദുരന്തത്തിനു കാരണം. പ്രാദേശികമായി ഉരുൾപൊട്ടൽ സാധ്യത മേഖലകൾ അടയാളപ്പെടുത്തണമെന്നും മൈക്രോ സോണൽ സർവേ നടത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ജില്ലയിലെത് ചുവന്ന പശിമരാശി മണ്ണായതിനാൽ ഇനിയങ്ങോട്ട് മണ്ണിടിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പരിഗണനയിലുള്ള സഥലങ്ങളിൽ സമിതി ഒരിക്കൽ കൂടി പരിശോധന നടത്തും. റിപ്പോർട്ട് പരിഗണിച്ചായിരുക്കും പുനരധിവാസത്തിൽ അന്തിമ തീരുമാനമെടുക്കുക.

Tags:    

Similar News