പരാതിക്കാരനായ യുവാവിന്റെ നഗ്ന ചിത്രങ്ങൾ രഞ്ജിത്ത് തനിക്കയച്ചെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി രേവതി

അങ്ങനെ ഒരു ചിത്രം തനിക്ക് ലഭിച്ചിട്ടില്ലെന്ന് രേവതി പറഞ്ഞു

Update: 2024-08-31 10:53 GMT

കൊച്ചി: ലൈംഗിക ആരോപണ പരാതി ഉന്നയിച്ച യുവാവിന്റെ നഗ്ന ചിത്രങ്ങൾ രഞ്ജിത്ത് തനിക്കയച്ചെന്ന ആരോപണം നിഷേധിച്ച് നടിയും സംവിധായികയുമായ രേവതി. തന്നെയും രഞ്ജിത്തിനെയും കുറിച്ച് വാർത്തകൾ പ്രചരിക്കുന്ന കാര്യം അറിഞ്ഞെന്നും എന്നാൽ അങ്ങനെ ഒരു ചിത്രം തനിക്ക് ലഭിച്ചിട്ടില്ലെന്ന് രേവതി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് രേവതി ഇക്കാര്യം വ്യക്തമാക്കിയത്.

'രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതേക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല'- രേവതി പറഞ്ഞു.സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിനെ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. തന്റെ നഗ്ന ചിത്രങ്ങൾ നടി രേവതിക്ക് രഞ്ജിത്ത് അയച്ചുകൊടുത്തെന്നും ഈ യുവാവ് ആരോപിച്ചിരുന്നു.

'മുറിയിൽ വച്ച് രഞ്ജിത്ത് നഗ്ന ചിത്രങ്ങൾ എടുത്ത്, ശേഷം ഈ ഫോട്ടോ ആർക്കോ അയച്ചുകൊടുത്തു. ആർക്കാണെന്ന് ചോദിച്ചപ്പോൾ രേവതിക്കാണ്, നിന്നെക്കണ്ട് ഇഷ്ടമായി എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ബംഗളൂരുവിലെ മുറിയിൽ വച്ചാണ് ഈ സംഭവം നടന്നത്. ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രം പാക്കപ്പായതിന് ശേഷം നടന്ന ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം'- യുവാവ് ആരോപിച്ചു.

ഇതിനിടെ ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെത്തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. 2009ൽ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ വച്ച് ലൈംഗിക താത്പര്യത്തോടെ രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചെന്നാണ് നടിയുടെ പരാതി.കഥാകൃത്ത് ജോഷി ജോസഫിനോട് ഈ ദുരനുഭവം പങ്കുവച്ചെന്നും നടി പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോഷി ജോസഫിന്റെ മൊഴിയടക്കം അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം. യുവതി പരാമർശിച്ച സിനിമയിലെ മുഴുവൻ ആളുകളുമായും അന്വേഷണസംഘം നേരിട്ട് ബന്ധപ്പെടുമെന്നും വിവരമുണ്ട്.

Tags:    

Similar News