മലപ്പുറത്തെ നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി

സമ്പർക്കപ്പട്ടികയിൽ 151 പേർ

Update: 2024-09-16 15:14 GMT

മലപ്പുറം: നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തിറക്കി. സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച മരിച്ച യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്.പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്.

ഏഴാം തീയതി രാവിലെ 9.20 മുതൽ 9.30 വരെ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ. ഓട്ടോയിലായിരുന്നു ഈ യാത്ര. അന്ന് രാത്രി 7.25 മുതൽ 8.24 വരെ എൻ.ഐ.എം.എസ് എമർജൻസി വിഭാ​ഗത്തിൽ. അന്ന് രാത്രി 8.25-ന് ഐ.സി.യു.വിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയിൽ.

എട്ടിന് ഉച്ചയ്ക്ക് 1.25-ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതൽ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാ​ഗത്തിൽ. 3.59 മുതൽ 5.25 വരെ എം.എർ.ഐ. മുറിയിൽ. 5.35 മുതൽ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ തുടരുന്നു. പിന്നീട്, 6.10-ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒമ്പതാം തീയതി പുലർച്ചെ 12.50 വരെ ഇവിടെ ചികിത്സയിൽ.

ഒമ്പതിന് പുലർച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റുന്നു. പുലർച്ചെ 8.46 വരെ ഇവിടെ ചികിത്സയിൽ. യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Tags:    

Similar News