വ്യാജ വനിത ഡോക്ടറെ കുടുക്കിയത് മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍റെ സംശയം
November 15, 2020ആലുവ: മെഡിക്കൽ ഷോപ്പ് ജീവനക്കാരന് തോന്നിയ സംശയം വ്യാജ വനിതാ ഡോക്ടറെ അകത്താക്കി. എടത്തല കോമ്പാറയിലെ മരിയ ക്ലിനിക്കിൽ ജോലി ചെയ്യുന്ന സംഗീത ബാലകൃഷ്ണൻ ആണ് അറസ്റ്റിലായത്. രോഗികൾക്ക് ഒരേസമയം പല ആന്‍റിബയോട്ടിക് ഗുളികള്‍ കൂടിയ അളവിൽ കുറിച്ച് നല്‍കിയതു കണ്ട് സംശയം തോന്നിയ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചതോടെയാണ് സംഗീത കുടുങ്ങുന്നത്.മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റൂറൽ എസ് പി കെ.കാർത്തികേയന്‍റെ നിര്‍ദേശപ്രകാരം പൊലീസ് ക്ലിനിക്കിൽ പരിശോധന നടത്തിയിരുന്നു. ഇൻസ്പെക്ടർ പി.ജെ.നോബിളിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അങ്കമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിൽ കഴിഞ്ഞ രണ്ട് മാസമായി സംഗീത ജോലി ചെയ്തു വരികയാണ്. 2002ൽ കർണാടകയിൽ നിന്ന് എംബിബിഎസ് ജയിച്ചെന്നാണ് 45കാരിയായ ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഫാർമസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.എംബിബിഎസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയത് ഡിപ്ലോമ സർട്ടിഫിക്കറ്റ് ആണ്. ഇതും വ്യാജമാണോയെന്ന് പരിശോധിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.