പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാര്‍, മൂന്നാറിലെ വില്ലയില്‍ കള്ളപ്പണം ; ഇഡി റെയ്ഡിൽ കണ്ടെത്തിയത് നിർണ്ണായക വിവരങ്ങൾ

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാര്‍, മൂന്നാറിലെ വില്ലയില്‍ കള്ളപ്പണം ; ഇഡി റെയ്ഡിൽ കണ്ടെത്തിയത് നിർണ്ണായക വിവരങ്ങൾ

December 12, 2021 0 By Editor

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ നടന്ന ഇഡി റെയ്ഡിൽ വിവരങ്ങൾ പുറത്ത്. കള്ളപ്പണ ഇടപാടുകൾ തെളിയിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കി. കേരളത്തിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകളാണ് ഇഡി കണ്ടെടുത്തത്. ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെത്തിയത്.

നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രൊജക്ടും അബുദാബിയിലുള്ള ബാറും റസ്റ്റൊറന്റുകളും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞതായി ഇഡി വാർത്താ കുറിപ്പിൽ അറിയിച്ചു.

ഓഫീസിൽ നിന്നും ഇവയുമായി ബന്ധപ്പെട്ട രേഖകളാണ് ഇഡി കണ്ടെടുത്തത്. കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിൽ പോപ്പുലർഫ്രണ്ട് ഡിവിഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ നേതാവ് എം.കെ.അഷറഫ് എന്ന തമർ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു.

http://sh043.global.temp.domains/~eveningk/archives/48945

ഡിജിറ്റൽ ഉപകരണങ്ങളും വിദേശ നിക്ഷേങ്ങളുമായി ബന്ധമുള്ള രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തകർ എത്തി തടയാൻ ശ്രമിച്ചിരുന്നു. തമർ കറി പൗഡറിന്റെ ഉടമയാണ് അഷറഫ്. തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ്. അന്നും ഇയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇഡി സംഘം മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസ് കേസും എടുത്തിട്ടുണ്ട്.

അതേസമയം ഇ.ഡി നടത്തിയ റെയ്ഡുകളും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാര്‍മ്മികവും ദുരുദ്ദേശ്യപരവുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.