സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു; ഗൾഫിലുള്ള മലയാള നടിയെ ചോദ്യം ചെയ്യും

April 3, 2022 0 By Editor

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള നടി ശ്രമിച്ചുവെന്ന് കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നടിയെ അക്രമിച്ച കേസിൽ സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവർ. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുത്തത്.

അതേസമയം, കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും. കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. നടിയെ അക്രമിച്ച കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്.

പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.