ഹരിദാസന്‍ വധം: പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത്  മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള  സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍

ഹരിദാസന്‍ വധം: പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍

April 23, 2022 0 By Editor

കണ്ണൂർ : സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍. ബിജെപി പ്രവര്‍ത്തകനായ പുന്നോലിലെ പാറക്കണ്ടി നിജില്‍ദാസ് (38) വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയ പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം. രേഷ്മ (42)യേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. പ്രശാന്ത് കുറച്ചുകാലമായി വിദേശത്താണ്. പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപത്താണ് ഈ വീടുള്ളത്. അതുകൊണ്ടു തന്നെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പാർട്ടി ​ഗ്രാമത്തിൽ ആരുമറിയാതെ ഒരു യുവതി ഒളിപ്പിച്ച് താമസിപ്പിച്ചു എന്നത് കണ്ണൂരിലെ സിപിഎമ്മിന് വലിയ നാണക്കേടായിരിക്കുകയാണ്.

സദാസമയവും പൊലീസിന്റെയും പാർട്ടിക്കാരുടെയും നിരീക്ഷണത്തിലുള്ള സ്ഥലത്ത് പ്രതി ഒളിവിൽ കഴിഞ്ഞത് രാഷ്ട്രീയ നേതൃത്വത്തെയും പൊലീസിനെയും അമ്പരപ്പിച്ചു. ആണുങ്ങളുടെ ആരുടെയും സഹായമില്ലാതെ നിജിൽ ദാസിന് സംരക്ഷണമൊരുക്കിയ രേഷ്മയുടെ വീടിന് നേരേ കഴിഞ്ഞ രാത്രിയിലാണ് ആക്രമണമുണ്ടായി .

പിണറായി പാണ്ട്യാലമുക്കിലുള്ള രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട് ഇവർ അടുത്ത കാലത്ത് പണികഴിപ്പിച്ചതാണ്. ഇവിടെ നിലവിൽ ആൾതാമസം ഉണ്ടായിരുന്നില്ല. എന്നാൽ, യുവതി ഇവിടെ പതിവായി വന്നുപോകാറുണ്ടായിരുന്നു. ഇതിൽ നാട്ടുകാർക്കോ അയൽവാസികൾക്കോ സംശയവും തോന്നിയിരുന്നില്ല. ഈ മാസം 17 മുതലാണ് നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ സൗകര്യമൊരുക്കിയത്. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടിൽ വരുന്നത്‌ കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു.