3 ജില്ലകളിൽ കോവിഡ് കൂടുതൽ, ആശങ്ക വേണ്ട; മാസ്ക് ധരിക്കണമെന്ന്‌ ആരോഗ്യ മന്ത്രി

3 ജില്ലകളിൽ കോവിഡ് കൂടുതൽ, ആശങ്ക വേണ്ട; മാസ്ക് ധരിക്കണമെന്ന്‌ ആരോഗ്യ മന്ത്രി

June 3, 2022 0 By Editor

കേരളത്തിൽ കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റു വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെയും ജില്ലകളുടെയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതലുള്ളത്. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം.

കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സീനും പ്രിക്കോഷന്‍ ഡോസും എടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്‌സീനും പ്രിക്കോഷന്‍ ഡോസും കൃത്യമായ ഇടവേളകളില്‍ എടുത്താലേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്‌സീനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടെയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തല്‍. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധന നടത്തി ചികിത്സ തേടണം.

18 വയസ്സ് മുതലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സീന്‍ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 88 ശതമാനമാണ്. 22 ശതമാനം പേരാണ് പ്രിക്കോഷന്‍ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസ്സു വരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. 12 മുതല്‍ 14 വയസ്സുവരെയുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. പ്രാദേശികമായി വാക്‌സീന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സീന്‍ എടുക്കുന്നെന്ന് ഉറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും.

സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സീനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കോവിഡ് വ്യാപനത്തിൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്കു കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്