സാമ്പത്തികമാന്ദ്യം; ജോലിക്കെത്താൻ കഴുതവണ്ടി;അനുമതി തേടി പാക് വ്യോമയാന ജീവനക്കാരൻ

സാമ്പത്തികമാന്ദ്യം; ജോലിക്കെത്താൻ കഴുതവണ്ടി;അനുമതി തേടി പാക് വ്യോമയാന ജീവനക്കാരൻ

June 4, 2022 0 By Editor

ഇസ്ലാബാമാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി പാകിസ്താൻ. വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഭക്ഷണം നൽകുമെന്ന് വരെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പ്രഖ്യാപിക്കേണ്ട അവസ്ഥ വരെ എത്തി പാകിസ്താനിലെ കാര്യങ്ങൾ.രാജ്യത്ത് ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചതോടെ ജോലിസ്ഥലത്തേക്ക് എത്താൻ കഴുതവണ്ടിയ്‌ക്ക് അനുമതി തേടിയിരിക്കുകയാണ് വ്യോമയാന അതോറിറ്റി ജീവനക്കാരൻ.

നിലവിൽ പാകിസ്താനിൽ പെട്രോളിന് ലിറ്റിന് 209.86 രൂപയും ഡീസലിന് 204 രൂപയുമാണ് വില. ഇത് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് ജീവനക്കാരൻ കഴുതവണ്ടി ആശയവുമായി അധികൃതരെ സമീപിച്ചത്. ഇസ്ലമാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 25 വർഷമായി ജോലി ചെയ്യുന്ന രാജാ ആസിഫ് ഇഖ്ബാൽ ആണ് വ്യോമയാന അതോറിറ്റി ഡയറക്ടർ ജനറലിന് കത്തയച്ചത്. എന്നാൽ ജീവനക്കാർക്ക് ഇന്ധന അലവൻസ് നൽകുമെന്നും മെട്രോ ബസ് സൗകര്യം ഏർപ്പെടുത്തിയതായും സിഎഎ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താൻ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചത്. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ചർച്ചയിൽ ഐഎംഎഫുമായി പാകിസ്താന് ധാരണയിൽ എത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നതായി ധനമന്ത്രി പ്രഖ്യാപനം നടത്തിയത്.

ഇതിന് ശേഷം രണ്ട് തവണയായി വർദ്ധിപ്പിച്ചാണ് ഇന്ധനവില ഇരുനൂറ് കടത്തിയത്.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് എണ്ണ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും രാജ്യം സാമ്പത്തികമായി തകരാതിരിക്കാൻ ഈ നീക്കം അനിവാര്യമായിരുന്നുവെന്നുമാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നത്.