രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം

September 28, 2022 0 By Editor

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു  സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.  രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും.

രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനമുണ്ട്.

popular-front

ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.