നിരോധനശേഷവും രഹസ്യ പ്രവര്‍ത്തനം: കേന്ദ്ര സേനയുമായി എൻഐഎ കയറിയത് ആലുവയിലും മണ്ണാർക്കാടും കണ്ണങ്കരയിലും അടക്കമുള്ള അറുപതോളം  കേന്ദ്രങ്ങളിൽ ;  റെയ്ഡ് പി എഫ് ഐയുടെ രണ്ടാം നിര നേതാക്കളുടെ വീട്ടിൽ

നിരോധനശേഷവും രഹസ്യ പ്രവര്‍ത്തനം: കേന്ദ്ര സേനയുമായി എൻഐഎ കയറിയത് ആലുവയിലും മണ്ണാർക്കാടും കണ്ണങ്കരയിലും അടക്കമുള്ള അറുപതോളം കേന്ദ്രങ്ങളിൽ ; റെയ്ഡ് പി എഫ് ഐയുടെ രണ്ടാം നിര നേതാക്കളുടെ വീട്ടിൽ

December 29, 2022 0 By Editor

കൊച്ചി∙ പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ്. പിഎഫ്ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്. ഡൽഹിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. പരിശോധനകൾക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു. പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്. നിരോധനശേഷവും പിഎഫ്ഐ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതിനാലാണ് എന്‍ഐഎയുടെ പരിശോധനയെന്നാണു സൂചന.

വിവിധ രീതികളിൽ അൽ ഖ്വെയ്ദ അടക്കമുള്ള വിവിധ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ ബന്ധം സ്ഥാപിക്കുന്നതായി ഈയിടെ എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് അംഗങ്ങൽ ഒരു രഹസ്യ വിഭാഗം തന്നെ പ്രവർത്തിപ്പിച്ചുവരുന്നതായും എൻഐഎ അവകാശപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു. നേരത്തെ നടത്തിയ ഒരു റെയ്ഡിൽ ചില ഉപകരണങ്ങൾ എൻഐഎ പിടിച്ചെടുത്തിരുന്നു. ആ ഉപകരണങ്ങൾ സ്‌കാൻ ചെയ്തതിൽ നിന്നാണ് അൽ ഖ്വെയ്ദയുമായി എൻഐഎ നേതാക്കൾ ബന്ധപ്പെടുന്നതായും ചില രഹസ്യപ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടുപിടിച്ചത്.

നേരത്തെ ദേശീയ തലത്തിൽ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് ശൃംഖലകൾ മുഴുവൻ എൻഐഎ തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻ.ഐ.എ. പോപ്പുലർ ഫ്രണ്ടിന്റേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്ഡുകൾ. അറുപതിടത്താണ് റെയ്ഡ്. 12 ഇടത്ത് എറണാകുളത്ത് റെയ്ഡ്. അപ്രതീക്ഷിതമായിരുന്നു ഈ റെയ്ഡും. കേരളാ പൊലീസും ഒന്നും അറിഞ്ഞില്ല. ആലുവ അടക്കമുള്ള മേഖലയിലും റെയ്ഡുണ്ട്.

പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് പൂർണ്ണമായും അടയ്ക്കുകയെന്നതാണ് ലക്ഷ്യം. പി.എഫ്.ഐ. അനുഭാവികൾക്കു നാട്ടിൽ ബിസിനസ് ചെയ്യാൻ പണം നൽകി വരുമാനത്തിന്റെ ഒരു വിഹിതം സംഘടന ഈടാക്കും. പലരും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ചെറിയ തുക വായ്പയെടുത്തശേഷം കള്ളപ്പണവും കൈവായ്പയും ഉപയോഗിച്ചാണു ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്നത്. ഇതിനായി വിദേശത്തുനിന്ന് എൻ.ആർ.ഐ. അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്കു പണം അയയ്ക്കും. ഈ പണം പിന്നീടു പി.എഫ്.ഐ. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റും. നേതാക്കൾ വഴി അനുഭാവികളിലേക്കു പണമെത്തുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലും ഈ പണം വൻതോതിൽ വിനിയോഗിക്കപ്പെടുന്നുണ്ട്.

ഇതര വിഭാഗങ്ങളുടെ സംരംഭങ്ങളെ സംഘടിതമായി പൂട്ടിച്ചു തങ്ങളുടെ അനുഭാവികളെ സഹായിക്കുന്നതായും വിവരമുണ്ട്. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പാർട്ടി നോക്കാതെ തങ്ങളുടെ താൽപര്യക്കാരെ പിന്തുണയ്ക്കുന്ന രീതിയുമുണ്ട്. ചെറുകിട ബിസിനസ് നടത്താൻ പണം നൽകി അതിന്റെ ഒരു വിഹിതം ഈടാക്കിയും സംഘടന ഫണ്ട് സ്വരൂപിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപവത്കരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നുണ്ട്. കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പി.എഫ്.ഐ. സജീവമായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഈ ഫോറത്തിലെ അംഗങ്ങളിൽനിന്നു വാർഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി.

ഒമാനിൽ രണ്ടു ഫൗണ്ടേഷനുകളുടെ നേർക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകൾ വഴി സ്വരൂപിച്ച ഫണ്ട് രാജ്യത്ത് എത്തിച്ചു. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ്, ലൈസൻസുള്ള പബ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ചു രാജ്യത്തെ അക്കൗണ്ടുകളിലേക്ക് അയച്ചു. നാട്ടിലെ മുസ്ലീങ്ങൾക്കുള്ള സഹായം എന്ന പേരിൽ പണം ശേഖരിച്ചു പി.എഫ്.ഐ., എസ്.ഡി.പി.ഐ. നേതാക്കൾക്ക് അയച്ചതിന്റെ തെളിവുകളും ലഭിച്ചു. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം, തീവ്രവാദ സംഘടനകൾക്ക് ഉപയോഗിച്ച കാറുകൾ മറിച്ചുവിറ്റു വലിയ തുകകൾ ശേഖരിച്ച് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.