ദൈവത്തിന്റെ നാടായ കേരളത്തിന് ലോകത്തിന്റെ അംഗീകാരം: നിപ പ്രതിരോധത്തിന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അമേരിക്കയുടെ ആദരം

ദൈവത്തിന്റെ നാടായ കേരളത്തിന് ലോകത്തിന്റെ അംഗീകാരം: നിപ പ്രതിരോധത്തിന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അമേരിക്കയുടെ ആദരം

July 7, 2018 0 By Editor

ബാള്‍ട്ടിമോര്‍: നിപ വൈറസ് ബാധയെ വിജയകരമായി പ്രതിരോധിച്ചതിന് സംസ്ഥാന സര്‍ക്കാരിന് അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം. സ്ഥാപനത്തിന്റെ ബാള്‍ട്ടിമോറിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിനു കാരണമാകുന്ന എച്ച് ഐ വി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങിനു മുന്‍പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന രാജ്യാന്തര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണു പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ശ്യാം സുന്ദര്‍ കൊട്ടിലില്‍ എന്നിവരും സംസാരിച്ചു. പിണറായി വിജയനും കെ.കെ. ശൈലജയും സ്വീകരണത്തിനു നന്ദി പറഞ്ഞു. അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും കൈരളി ടിവിയുടെ യുഎസ് പ്രതിനിധി ജോസ് കാടാപുറവും ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിന് ആരോഗ്യമേഖലയില്‍ രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ സ്വീകരണം. 1996ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. നിപ പ്രതിരോധത്തിനു കേരളം സ്വീകരിച്ച ബഹുമുഖമായ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഹ്യൂമന്‍ വൈറോളജിയില്‍ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനകേന്ദ്രമാണ് ബാള്‍ടിമോര്‍ ഐഎച്ച്‌വി.