അനുമതി ലോകായുക്ത ബില്ലിന് മാത്രം; ചാൻസലർ ബിൽ ഉൾപ്പെടെ തടഞ്ഞുവച്ച് രാഷ്‌ട്രപതി;  സർക്കാരിന് തിരിച്ചടി

അനുമതി ലോകായുക്ത ബില്ലിന് മാത്രം; ചാൻസലർ ബിൽ ഉൾപ്പെടെ തടഞ്ഞുവച്ച് രാഷ്‌ട്രപതി; സർക്കാരിന് തിരിച്ചടി

February 29, 2024 0 By Editor

ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് സംസ്ഥാന സർക്കാരിന് നേട്ടമായെങ്കിലും, നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് അംഗീകാരം കിട്ടിയത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. ഗവർണറുമായി പോരിന് മൂർച്ച കൂട്ടിയിരിക്കുന്ന ഇടതുസർക്കാരിന് രാഷ്ട്രപതിയുടെ തീരുമാനം തിരിച്ചടിയാണ്.

രാഷ്ട്രപതിക്കയച്ച മൂന്ന് ബില്ലുകളിൽ തീരുമാനമായില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. ലോകായുക്ത ബില്ല് രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെയാണ് രാജ്ഭവന്റെ വിശദീകരണം. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിലും വിസിമാരുടെ നിയമനത്തിൽ ചാൻസലറുടെ അധികാരം കുറയ്ക്കുന്ന ബില്ലിലും അപ്പലേറ്റ് ട്രിബ്യൂണൽ അധ്യക്ഷനെ നിയമിക്കുന്നതിനുള്ള സർവകലാശാല ഭേദഗതി ബില്ലിലും തിരുമാനമായില്ലെന്നാണ് രാജ്ഭവൻ അറിയിക്കുന്നത്. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗവർണർ സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിന് നേട്ടമായി ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്. 2022 ഓഗസ്റ്റിലാണു നിയമസഭ ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയതായിരുന്നു. ഗവർണർമാർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിനു പിന്നാലെയാണു ഏഴ് ബില്ലുകൾ 2023 നവംബറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ടത്.