സിദ്ധാര്‍ഥനെ യൂണിയന്‍ ഓഫീസില്‍ എട്ട് മാസം ഒപ്പിടീച്ചു; രീതി പോലീസ് സ്‌റ്റേഷനിലെ പോലെ-റിപ്പോര്‍ട്ട്

സിദ്ധാര്‍ഥനെ യൂണിയന്‍ ഓഫീസില്‍ എട്ട് മാസം ഒപ്പിടീച്ചു; രീതി പോലീസ് സ്‌റ്റേഷനിലെ പോലെ-റിപ്പോര്‍ട്ട്

March 23, 2024 0 By Editor

കല്‍പറ്റ : പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഹാജരായി ഒപ്പിടുന്ന രീതിയില്‍ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നതായി മൊഴി. എല്ലാദിവസവും കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ സിദ്ധാര്‍ഥന്‍ ഹാജരാവേണ്ടിവന്നിട്ടുണ്ടെന്നും എട്ടുമാസം ഈരീതി തുടര്‍ന്നെന്നുമാണ് സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിന് നല്‍കിയ മൊഴി.

സിദ്ധാര്‍ഥന്‍ നേരത്തേ തന്നോട് ഇക്കാര്യംപറഞ്ഞതായാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. മരണശേഷമാണ് ഇത് പുറത്തുപറയുന്നതെന്നുമാത്രം. വെള്ളിയാഴ്ച കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച സിദ്ധാര്‍ഥന്റെ റാഗിങ് സംബന്ധിച്ചുള്ള അന്തിമറിപ്പോര്‍ട്ടിലാണ് ഇക്കാര്യംപറയുന്നത്.

ഫോട്ടോഗ്രാഫറായിരുന്ന സിദ്ധാര്‍ഥന്‍ കോളേജില്‍ മറ്റുവിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. കോളേജില്‍ ‘മെയിനാവാന്‍’ ശ്രമിക്കുന്നുവെന്നുപറഞ്ഞ് സിദ്ധാര്‍ഥനെ നേരത്തേത്തന്നെ സംഘം ലക്ഷ്യംവെച്ചിരുന്നുവെന്നാണ് മൊഴിയിലുള്ളത്. എട്ടുമാസം ശിക്ഷാരീതി തുടര്‍ന്നെങ്കിലും അത്രയുംകാലം മര്‍ദനമേറ്റിരുന്നോയെന്ന് വ്യക്തമല്ല. സിദ്ധാര്‍ഥന്റെ ജന്മദിനത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറയുന്നുണ്ട്. യൂണിയന്‍നേതാക്കളുടെ നോട്ടപ്പുള്ളിയായ സിദ്ധാര്‍ഥന്‍ ഫെബ്രുവരി 16-ന് ആറുമണിക്കൂര്‍നീണ്ട മൃഗീയമായ മര്‍ദനത്തിനും ആള്‍ക്കൂട്ടവിചാരണയ്ക്കും ഇരയായത് ഇതിന്റെ തുടര്‍ച്ചയാവാമെന്നാണ് വ്യക്തമാവുന്നത്.

16-ന് രാത്രി ഹോസ്റ്റലിനുസമീപത്തെ കുന്നിന്‍മുകളില്‍ കൊണ്ടുപോയി മര്‍ദിക്കുമ്പോള്‍ മുഖ്യപ്രതിയായ കാശിനാഥനൊപ്പം ഒരുപെണ്‍കുട്ടി കൂടെയുണ്ടായിരുന്നുവെന്ന വിവരവും ആന്റി റാഗിങ് സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ കിട്ടിയിട്ടില്ല. അതുകൊണ്ട് ഇക്കാര്യം പോലീസിന്റെ പരിഗണനയ്ക്കുവിട്ടു.

കാശിനാഥനും സിന്‍ജോയുമാണ് സിദ്ധാര്‍ഥനോട് ഏറ്റവുംക്രൂരമായി പെരുമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ജോ സിദ്ധാര്‍ഥന്റെ കണ്ഠനാളത്തില്‍ പിടിച്ചമര്‍ത്തിയതായി റിപ്പോര്‍ട്ടില്‍പ്പറയുന്നു.

സിദ്ധാര്‍ഥന്‍ മരിച്ചദിവസം സിന്‍ജോയുള്‍പ്പെടെയുള്ള പ്രതികള്‍ ഹോസ്റ്റലിലുണ്ടായിരുന്നു. സിദ്ധാര്‍ഥന്‍ മരിച്ച 18-ന് ഉച്ചയ്ക്കും മുമ്പും ഹോസ്റ്റലിലുള്ള വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്പറ്റയിലും സിനിമ കാണാന്‍പോയതായും കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇതില്‍ പ്രതികളടക്കമുള്ളവരുണ്ടായിരുന്നെന്നാണ് വിവരം. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായാണോ, ദൂരുഹതയുണ്ടോ എന്നൊക്കെ വ്യക്തമാവേണ്ടതുണ്ട്.

166 വിദ്യാര്‍ഥികളില്‍നിന്നാണ് സ്‌ക്വാഡ് മൊഴിയെടുത്തത്. മര്‍ദനത്തിനുപിന്നാലെ ഹോസ്റ്റല്‍മെസില്‍ കുക്ക് രാജിവെച്ചുപോയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോളേജിലെ സെക്യൂരിറ്റിയും മൊഴിനല്‍കാന്‍ എത്തിയില്ല. ഇതിനുപുറമേ സിദ്ധാര്‍ഥന്‍ മോശമായി പെരുമാറിയെന്ന് ഇന്റേണല്‍ കമ്മിറ്റിയില്‍(സി.ഐ.സി.) പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയുടെ പകര്‍പ്പ് എസ്.എഫ്.ഐ. ഏരിയാകമ്മിറ്റി ഭാരവാഹികള്‍ കോളേജിലെത്തി വാങ്ങിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിദ്ധാര്‍ഥനുപുറമേ റാഗിങ്ങിനിരയായെയെന്ന് സ്‌ക്വാഡ് കണ്ടെത്തിയ രണ്ടുവിദ്യാര്‍ഥികള്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ടെത്തിയപ്പോള്‍ നിലപാടുമാറ്റി. താന്‍ റാഗിങ്ങിനുവിധേയനായെന്നും ഇന്നയാളുകളാണ് മര്‍ദിച്ചതെന്നും സ്‌ക്വാഡിന് മൊഴിനല്‍കിയ വിദ്യാര്‍ഥി അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് നിഷേധിച്ചു.