പന്തീരാങ്കാവ് സ്ത്രീപീഡനക്കേസില്‍ പരാതിക്കാരി സംസ്ഥാനം വിട്ടെന്നു സൂചന; മൊഴിമാറ്റിയ സംഭവം ഗൗരവമായാണു കാണുന്നതെന്ന് വനിതാ കമ്മിഷന്‍

കോഴിക്കോട് : പന്തീരാങ്കാവ് സ്ത്രീപീഡനക്കേസില്‍ പരാതിക്കാരി സംസ്ഥാനം വിട്ടെന്നും രാജ്യം വിടാന്‍ സാധ്യതയില്ലെന്നും പോലീസിന്റെ വിലയിരുത്തല്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഡല്‍ഹി കാണിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ സംശയം. അതേസമയം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നും കരുതുന്നു. താന്‍ സ്വമേധയാ വീടു വിട്ടു പോകുകയാണെന്ന് യുവതി പിതാവിന് വാട്‌സാപ്പ് കോളും ചെയ്തിട്ടുണ്ട്.

കഴിഞ്ഞമാസം ഏഴാം തീയതി ഓഫീസിലെത്തി കുടുംബവുമായി യാത്രപോകാന്‍ ലീവ് എടുത്തിരുന്നു. ഇവിടെ നിന്നും ഡല്‍ഹില്‍ എത്തിയ യുവതി അവിടെ നിന്നുമാണ് വീഡിയോ റെക്കോഡ് ചെയ്ത് സ്വന്തമായി യുട്യൂബ് ചാനല്‍ ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പുതുതായി പുറത്തുവിട്ട വീഡിയോയില്‍ യുവതി വ്യക്തമാക്കി.

സ്ത്രീധനപീഡനമടക്കം ഭര്‍ത്താവ് രാഹുലിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ കളവായിരുന്നെന്നു വ്യക്തമാക്കി യുവതി നേരത്തേ സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു. തുടര്‍ന്ന്, യുവതിയെ കാണാനില്ലെന്നു പിതാവ് പോലീസില്‍ പരാതിപ്പെട്ടതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തല്‍.

കടുത്തസമ്മര്‍ദം അനുഭവിക്കുന്നതിനാല്‍ വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചില്ലെന്നു യുവതി വീഡിയോയില്‍ വ്യക്തമാക്കി. സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചു. മാധ്യമങ്ങളോടുള്ള അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചു. തനിക്കു പരുക്കേറ്റിട്ടില്ല. വേണമെങ്കില്‍ പോലീസ് സ്‌റ്റേഷനിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. കല്യാണച്ചെലവ് വഹിച്ചതു രാഹുലാണ്. 50 പവന്‍ കൊടുക്കാമെന്നു പറഞ്ഞത് അമ്മയാണെന്നും യുവതി വ്യക്തമാക്കി. മകളെ രാഹുല്‍ സ്വാധീനിച്ചതാകാം മൊഴിമാറ്റത്തിനു കാരണമെന്നു യുവതിയുടെ പിതാവ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. തുടര്‍ന്ന്, മകളെ കാണാതായെന്നു പോലീസില്‍ പരാതിയും നല്‍കി.

പന്തീരങ്കാവില്‍ ഭര്‍ത്തൃഗൃഹത്തിലുണ്ടായ പീഡനത്തെക്കുറിച്ചു പരാതി നല്‍കിയ പെണ്‍കുട്ടി മൊഴിമാറ്റിയ സംഭവം ഗൗരവമായാണു കാണുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി.

കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ എറണാകുളം ജില്ലാതല സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പറവൂരിലെ വീട്ടിലെത്തി സംസാരിച്ചപ്പോള്‍ യാതൊരു സമ്മര്‍ദവുമില്ലാതെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. വനിതാ കമ്മിഷന്റെ കൗണ്‍സിലറോടും കാര്യങ്ങള്‍ സംസാരിച്ചു. അതുകൊണ്ട് മൊഴിമാറ്റാന്‍ മറ്റു സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം.

പെണ്‍കുട്ടിയെ കണ്ടെത്താനും ഒരുവിധ സമ്മര്‍ദത്തിനും വിധേയമാകാത്ത വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ആവശ്യമായ സാഹചര്യം ഉറപ്പുവരുത്തണം. സംഭവത്തില്‍ വനിതാ കമ്മിഷനു മുന്നിലെത്തിയ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസിനും കോഴിക്കോട് ഫസ്റ്റക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനും മുന്‍പാകെ നല്‍കിയ മൊഴി പെണ്‍കുട്ടി മാറ്റിയതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ട്. മൊഴി മാറ്റിയതായുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാനും കേസ്തന്നെ ഇല്ലാതാക്കാനുമാണു ശ്രമം നടക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story