കോഴിക്കോട്ട് കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

കൊടുവള്ളി: നരിക്കുനിയിലെ സ്‌ഥാപനത്തിൽ മണിട്രാൻസ്‌ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ 4 പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. താമരശ്ശേരി കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്‌ന, കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിലുമ്മാരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെയാണ് അറസ്‌റ്റു ചെയ്‌തത്‌. സംഘത്തിൽപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കൊടുവള്ളി പൊലീസ് ‌സ്റ്റേഷൻ പരിധിയിലെ നരിക്കുനി ടൗണിൽ മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്‌ഫർ ചെയ്യാനായി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിലാണ് 14 കള്ളനോട്ടുകൾ കണ്ടെത്തിയത്.

പണം ട്രാൻസ്‌ഫർ ചെയ്യാൻ കടയിൽ എത്തിയ ആൾ സ്‌ഥലം വിട്ട ശേഷമായിരുന്നു നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കള്ളനോട്ട് ശ്രദ്ധയിൽപ്പെട്ട ഉടനെ തനിക്ക് ലഭിച്ച തുകയിൽ 7000 രൂപ വ്യാജ നോട്ടുകളാണെന്ന വിവരം പണം അയക്കാൻ എത്തിയവരെ ഫോണിൽ വിളിച്ച് അറിയിച്ചതോടെ പ്രതികൾ കടക്കാരന് ഉടൻ ആ തുക അയച്ചുകൊടുത്തു.

ഇതോടെ ഇതിന് പിന്നിൽ വൻ കള്ളനോട്ട് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് കടയുടമ പോലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 4 പേരെ അറസ്റ്റു ചെയ്ത‌ത്‌. ഇവരിൽ നിന്നും കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story