കളിയിക്കാവിള കൊലപാതകം: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: പോലീസ്  ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടതായും സുനിൽ കുമാർ

കളിയിക്കാവിള കൊലപാതകം: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: പോലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടതായും സുനിൽ കുമാർ

July 2, 2024 0 By Editor

തിരുവനന്തപുരം: സര്‍ജിക്കല്‍ ബ്ലെയ്ഡ് നല്‍കുന്ന സമയത്ത് അമ്പിളി കൊലപാതകത്തിനു ലക്ഷ്യമിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ക്വാറി ഉടമ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ സുനില്‍കുമാര്‍ പൊലീസിനു മൊഴി നല്‍കി. കേസില്‍ പ്രധാനപ്രതി മലയം സ്വദേശി ചൂഴാറ്റുകോട്ട അമ്പിളിയുടെ അറസ്റ്റിനു പിന്നാലെ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് വിളിപ്പിച്ചതോടെ ഒളിവില്‍ പോയ സുനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. സുനിലിന്റെ സുഹൃത്ത് പ്രദീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കീഴടങ്ങാനുള്ള തീരുമാനമുണ്ടായത്.

നെയ്യാറ്റിന്‍കരയിലും പാറശാലയിലും സര്‍ജിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന സുനില്‍കുമാർ നല്‍കിയ സര്‍ജിക്കല്‍ ബ്ലെയ്ഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തല്‍. കൊലപാതകം നടന്ന 24ന് രാത്രി പാറശാലയില്‍ എത്തിയ അമ്പിളി ആവശ്യപ്പെട്ട പ്രകാരമാണ് സര്‍ജിക്കല്‍ ബ്ലെയ്ഡ് നല്‍കിയതെന്നാണ് സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞത്. കൊലപാതകത്തിനു ലക്ഷ്യമിടുന്ന കാര്യം അപ്പോള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരും സുനിലിന്റെ കാറില്‍ കളിയിക്കാവിളയില്‍ എത്തി. ഒരു ജോഡി ഡ്രസ് വാങ്ങി നല്‍കി വൈകിട്ടോടെ അലയത്ത് അമ്പിളിയുടെ വീട്ടില്‍ എത്തിച്ചു. അവിടെനിന്ന് നെയ്യാറ്റിന്‍കരയ്ക്കു തിരികെ വരുന്ന വഴി മദ്യപാനത്തിനിടെയാണ് രാത്രി കൊലപാതകം നടത്തുമെന്ന് അമ്പിളി പറഞ്ഞത്. അതിനായി കളിയിക്കാവിള എത്തിക്കാനും സംഭവത്തിനു ശേഷം തിരിച്ചു വീട്ടില്‍ എത്തിക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മകനെ കൊല്ലുമെന്ന് അമ്പിളി ഭീഷണിപ്പെടുത്തി.

സുഹൃത്തായ കേരള പൊലീസിലെ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടു. അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വാഹനം കയറ്റാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും സുനിൽ മൊഴിയിൽ പറയുന്നു. യാത്രയ്ക്കിടെ നെയ്യാറ്റിന്‍കരയില്‍നിന്ന് സുഹൃത്ത് പ്രദീപ് ചന്ദ്രനെ കൂടി കാറില്‍ കയറ്റി. കളിയിക്കാവിളയില്‍ കാത്തുനില്‍ക്കാമെന്ന് ഉറപ്പു നല്‍കി അമ്പിളിയെ അമരവിള ബസ് സ്‌റ്റോപ്പില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് പ്രദീപിനൊപ്പം മദ്യപിച്ച ശേഷം ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു വീട്ടില്‍ പോയി. പിറ്റേന്നാണ് ദീപുവിനെ കൊന്ന വിവരം അറിയുന്നതെന്നും സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞു. ആരെയാണു കൊല്ലാന്‍ ലക്ഷ്യമിടുന്നതെന്ന് അമ്പിളി പറഞ്ഞിരുന്നില്ലെന്നും സുനില്‍ പറഞ്ഞു. കൊലയ്ക്കു ശേഷം അമ്പിളി ഒരു മണിക്കൂര്‍ പ്രദേശത്തു തുടര്‍ന്നത് സുനില്‍കുമാറിനെ കാത്താണെന്നാണ് പൊലീസ് നിഗമനം. ദീപുവിന്റെ കാറില്‍ ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ അമ്പിളി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം നടത്തിയതാണെന്നും പൊലീസ് കരുതുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam