കേരളത്തിന്റെ ശാസ്ത്രപ്രതിഭ ഡോ.ഇ.സി.ജോര്‍ജ് സുദര്‍ശനന്‍ അന്തരിച്ചു

May 14, 2018 0 By Editor

കോട്ടയം: കേരളത്തിന്റെ ശാസ്ത്രപ്രതിഭ ഡോ.ഇ.സി.ജോര്‍ജ് സുദര്‍ശനന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതു തവണ ഇദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്റ്റംബര്‍ 16 നാണു സുദര്‍ശന്റെ ജനനം. എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്നു മുഴുവന്‍ പേര്. വേദാന്തത്തെയും ഊര്‍ജതന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദര്‍ശന്‍, ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു.

‘പ്രകാശപരമായ അനുരൂപ്യം’ എന്നു വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിനു സുദര്‍ശന്‍ 2005 ല്‍ നൊബേല്‍ സമ്മാനത്തിന്റെ പടിപ്പുര വരെയെത്തി. ലോകമെങ്ങും നിന്ന ശാസ്ത്രലോകം സുദര്‍ശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരു വര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന ന്യായത്തില്‍ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കി.

കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യന്‍ കോളജുകളിലും മദ്രാസ് സര്‍വകലാശാലയിലുമായിരുന്നു ഉന്നതപഠനം. ഒരു വര്‍ഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ റസിഡന്റ് ട്യൂട്ടറായിരുന്നു. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ ’55 വരെ റിസര്‍ച്ച് അസിസ്റ്റന്റായി. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായി. 1958 ല്‍ അവിടെനിന്നു പിഎച്ച്ഡി നേടി. 1957–’59 കാലത്തു ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനായി. 1959 ല്‍ റോച്ചസ്റ്ററിലേക്കു മടക്കം.

1963 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിങ് പ്രഫസര്‍. 1964 ല്‍ സിറാക്കുസ് പ്രോഗ്രാം ഇന്‍ എലിമെന്ററി പാര്‍ട്ടിക്കിള്‍സില്‍ ഡയറക്ടറും പ്രഫസറുമായി. 1969 മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ പ്രഫസര്‍.1973’84 കാലത്ത് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും 1984’90 ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലും പ്രഫസറായി. കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചപ്പോള്‍, നാടിന്റെ നേട്ടത്തിനൊപ്പം അതിന്റെ പ്രസിഡന്റായി സുദര്‍ശനുണ്ടായിരുന്നു.