ക്ഷേത്ര വികസനത്തിനായി ഉപയോഗിക്കേണ്ട 5 കോടി രൂപ വക മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിൽ ഗുരുവായൂര്‍ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തം
May 5, 2020തൃശൂര്‍ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ സംഭാവന നല്‍കി. ക്ഷേത്ര വികസനത്തിനായി ഉപയോഗിക്കേണ്ട തുക വക മാറ്റിയതിനെതിരെ പ്രതിഷേധം ശക്തം. ഹൈന്ദവര്‍ മാത്രമല്ല മറ്റു മതസ്ഥരും ക്ഷേത്രത്തിലേക്ക് വഴിപാട് നല്‍കുന്നുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസിന്റെ പരാമര്‍ശം വിവാദമായി.
ക്ഷേത്ര സ്വത്തുക്കള്‍ ക്ഷേത്ര കാര്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ഗുരുവായൂര്‍ ദേവസ്വം ആക്ടില്‍ പറയുന്നത്. എന്നാല്‍ ദേവസ്വം സ്ഥിര നിക്ഷേപത്തിന്റെ പലിശ വരുമാനത്തില്‍ നിന്നുള്ള വിഹിതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് എന്നാണ് ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസിന്റെ വിചിത്ര വാദം. ഇത് ഗുരുവായൂര്‍ ദേവസ്വം ആക്‌ട് 27ആം വകുപ്പിന്റെ ലംഘനമാണ് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം ഹൈന്ദവരുടേത് മാത്രമല്ല എന്നാണ് ദേവസ്വം ചെയര്‍മാന്‍ മോഹന്‍ദാസിന്റെ വാദം.
ദേവസ്വത്തിന്റെ ചട്ടലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ക്ഷേത്ര സ്വത്ത് അനധികൃതമായി കൈകാര്യം ചെയ്യരുതെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദേവസ്വം നല്‍കുന്ന അഞ്ച് കോടിക്ക് പുറമെ ദേവസ്വം ജീവനക്കാരില്‍ നിന്നും പണം പിരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട് .