രാജ്യതലസ്ഥാനത്ത് കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ട്

രാജ്യതലസ്ഥാനത്ത് കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ട്

December 3, 2020 0 By Editor

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ശരിവെയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കര്‍ഷകരല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കുന്ന ദര്‍ശന്‍ പാല്‍ എന്നയാള്‍ കമ്യൂണിസ്റ്റ് ഭീകര സംഘടനയായ പിഡിഎഫ്‌ഐയുടെ നേതാവാണ്. ക്രാന്തകാരി കിസാന്‍ യൂണിയന്റെ അദ്ധ്യക്ഷനെന്ന നിലയിലാണ് ദര്‍ശന്‍ പാല്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ അടുത്ത കാലത്താണ് ദര്‍ശന്‍ പാല്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചതെന്നാണ് വിവരം.

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരെ തെറ്റിധരിപ്പിച്ച്‌ പ്രതിഷേധത്തിന് ഇറക്കുകയെന്ന ചുമതലയാണ് ദര്‍ശന്‍ പാല്‍ നടപ്പാക്കുന്നതെന്നും സൂചനയുണ്ട്. ഇയാള്‍ കമ്യൂണിസ്റ്റ് ഭീകരതയെ പിന്തുണയ്ക്കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ഇന്ത്യ(പിഡിഎഫ്‌ഐ) എന്ന സംഘടനയുടെ സ്ഥാപകനാണ്. ടാക്ടിക്കല്‍ യുണൈറ്റഡ് ഫ്രണ്ട്(ടിയുഎഫ്) എന്ന സംഘടനയുമായി ചേര്‍ന്നാണ് പിഡിഎഫ്‌ഐ പ്രവര്‍ത്തിക്കുന്നത്. പിഡിഎഫ്‌ഐയുടെ 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കണ്‍വീനറായും ദര്‍ശന്‍ പാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വരവര റാവു, കല്യാണ്‍ റാവു, മേധ പട്കര്‍, നന്ദിത ഹസ്‌കര്‍, എസ്‌എആര്‍ ഗിലാനി, ബി.ഡി ശര്‍മ്മ എന്നിവരും പിഡിഎഫ്‌ഐയിലെ അംഗങ്ങളായിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിനായി പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിച്ച്‌ ചേര്‍ക്കണമെന്നുമാണ് ദര്‍ശന്‍ പാല്‍ ആവശ്യപ്പെട്ടത്. ഡിസംബര്‍ 5ന് രാജ്യവ്യാപകമായി കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ദര്‍ശന്‍ പാല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.