തർക്കഭൂമി വസന്തയുടേത് തന്നെയെന്ന് റവന്യൂ വകുപ്പ്: കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു

തർക്കഭൂമി വസന്തയുടേത് തന്നെയെന്ന് റവന്യൂ വകുപ്പ്: കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു

January 6, 2021 0 By Editor

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കലിനിടെ രാജൻ– അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിലെ തർക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു റവന്യൂ വകുപ്പ്. ഇതു സംബന്ധിച്ച് റിപ്പോർട്ട് തഹസിൽദാർ ജില്ലാ കലക്ടർക്ക് കൈമാറി.

വസന്തയുടെ പേരിലുള്ള ഭൂമി രാജൻ കൈവശം വയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂമി വസന്തയുടെ തന്നെയാണെന്ന് അതിയന്നൂർ വില്ലേജ് ഓഫിസും സ്ഥിരീകരിച്ചിരുന്നു. ഈ 4 സെന്റിന്റെ തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ.എസ്. ശരത്കുമാറിന്റെ പേരിലാണ്. ഈ രണ്ടു വസ്തുവും വസന്ത വാങ്ങുന്നത് 2007ലാണ്. അന്ന് ശരത്കുമാറിന് എട്ടുവയസ്സ് മാത്രമാണ് പ്രായം. ഇതേ ഭൂമി മറ്റു മൂന്നു പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽനിന്നു വിവരാവകാശ രേഖ രാജനു നൽകിയത് നേരത്തെ വാർത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജന്റെ നിയമപ്പോരാട്ടം. തെറ്റായ രേഖ നൽകിയ നെയ്യാറ്റിൻകര താലൂക്ക് ഓഫിസ് ഇതോടെ പ്രതിക്കൂട്ടിലായി. രാജൻ–അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങൾ ലഭിച്ചതു കൊണ്ടാണെന്നു വ്യക്തമാവുന്നു.