ലോക്ഡൗണിൽ കാലിടറി പച്ചക്കറി കർഷകർ; മുക്കാൽ ഏക്കർ പയർ കൃഷി പശുക്കളെ വിട്ടു തീറ്റിച്ചു കർഷകൻ

ലോക്ഡൗണിൽ കാലിടറി പച്ചക്കറി കർഷകർ; മുക്കാൽ ഏക്കർ പയർ കൃഷി പശുക്കളെ വിട്ടു തീറ്റിച്ചു കർഷകൻ

May 11, 2021 0 By Editor

പാലക്കാട് : ലോക്ഡൗണിൽ കാലിടറി പച്ചക്കറി കർഷകർ. വിപണിയില്ലാത്തതിനാൽ മുക്കാൽ ഏക്കറോളം പയർ കൃഷി പശുക്കളെ വിട്ടു തീറ്റിച്ചു കർഷകൻ. വടകരപ്പതി കിണർപ്പള്ളം എസ്.ശെന്തിൽകുമാർ (49) ആണ് പയർച്ചെടികൾ പശുക്കൾക്കു തീറ്റയാക്കിയത്. 15,000 രൂപയോളം ചെലവഴിച്ചു 2 മാസത്തോളം വിയർപ്പൊഴുക്കി നട്ടുനനച്ച പയർച്ചെടികൾ വിളവെടുപ്പ് ആരംഭിച്ചതോടെ വരുമാനം കിട്ടിത്തുടങ്ങിയതാണ്. എന്നാൽ, 5 തവണ വിളവെടുക്കുമ്പോഴേക്കും ലോക്ഡൗൺ തുടങ്ങി ഇതോടെ ചന്തകളെല്ലാം പൂട്ടിയതിനാൽ വിളവെടുത്ത പയർ വിൽക്കാൻ കഴിയാതെ ശെന്തിൽകുമാർ ദുരിതത്തിലായി.ലോക്ഡൗൺ കഴിയുവോളം പയർ വിൽക്കാനാവില്ലെന്നതിനാൽ പശുവിനെങ്കിലും ഭക്ഷണമാകട്ടെ എന്നു തീരുമാനിക്കുകയായിരുന്നു ശെന്തിൽകുമാർ. മുക്കാൽ ഏക്കറിൽ നിന്ന് ഓരോ വിളവെടുപ്പിലും 50 മുതൽ 60 കിലോഗ്രാം വരെ പയർ ലഭിച്ചിരുന്നു.കിലോയ്ക്ക് 25 രൂപ വരെ കിട്ടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ 10 രൂപയാണു ലഭിച്ചത്.

രണ്ടേക്കർ കൃഷിയിടത്തിൽ ശെന്തിൽകുമാർ പയറിട്ട ശേഷം ബാക്കി സ്ഥലത്തു മുഴുവൻ കപ്പയാണു കൃഷി ചെയ്തിട്ടുള്ളത്. എന്നാൽ, ഇപ്പോൾ കിലോഗ്രാമിനു 2 രൂപ നിരക്കിലാണു കപ്പ ചോദിക്കുന്നത്. ആ വിലയ്ക്കു കൊടുത്താൽ ചെലവാക്കിയതിന്റെ നാലിലൊന്നു പോലും ലഭിക്കില്ലെന്നതിനാൽ കപ്പ പറിക്കാതെ നിർത്തിയിരിക്കുകയാണ്. ത്തരത്തിൽ ഒട്ടേറെ കർഷകർ ദുരിതമനുഭവിക്കുന്നുണ്ട്. പലരും വിളകൾ നശിപ്പിച്ചു കളയുന്ന സ്ഥിതിയുമുണ്ട്. സർക്കാർ പറയുന്ന താങ്ങുവില കടലാസിൽ ഒതുങ്ങിയ സ്ഥിതിയാണ് ഇപ്പോൾ കാണുന്നത് .