കോപ്പ അമേരിക്ക: പെറുവിനെ തോല്‍പിച്ച്‌ ബ്രസീല്‍ ഫൈനലില്‍

കോപ്പ അമേരിക്ക: പെറുവിനെ തോല്‍പിച്ച്‌ ബ്രസീല്‍ ഫൈനലില്‍

July 6, 2021 0 By Editor

റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനലിലെത്തി.ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. ചിലിക്കെതിരായ ക്വാര്‍ട്ടറിലും ബ്രസീലിന്റെ ഏക ഗോള്‍ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടിയത്.

35-ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി. മൈതാന മധ്യത്തു നിന്ന് റിച്ചാര്‍ലിസന്‍ നല്‍കിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്.ബോക്‌സില്‍വെച്ച്‌ നെയ്മര്‍ നല്‍കിയ പാസ് ആരാലും മാര്‍ക്ക് ചെയ്യാതിരുന്ന പക്വേറ്റയ്ക്ക് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

റിച്ചാര്‍ലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മറും പക്വേറ്റയും എവര്‍ട്ടനും തൊട്ടുപിന്നില്‍.കാസിമിറോയും ഫ്രഡും മധ്യത്തിലും ഡാനിലോയും മാര്‍ക്വീഞ്ഞോസും സില്‍വയും ലോദിയും പ്രതിരോധത്തിലും അണിനിരന്നു. അതേസമയം കാനറികളുടെ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച്‌ 5-4-1 ശൈലിയാണ് പെറു സ്വീകരിച്ചത്.

ആദ്യപകുതിയില്‍ കൃത്യമായ മുന്‍തൂക്കം ടിറ്റെയുടെ ബ്രസീലിനായിരുന്നു. രണ്ട് പെറു താരങ്ങളെ കബളിപ്പിച്ചുള്ള നെയ്മറുടെ മുന്നേറ്റത്തിനൊടുവില്‍ 35-ാം മിനുറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു.

ഇതോടെ ബ്രസീലിന് നിര്‍ണായക ലീഡായി. ഫിനിഷിംഗിലെ പിഴവില്ലായിരുന്നെങ്കില്‍ 45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ബ്രസീലിന് ഗോള്‍മഴ പെയ്യിക്കാമായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് പായിച്ചത്.രണ്ടാംപകുതിയിലും ബ്രസീലിയന്‍ മേധാവിത്വത്തിന് മാറ്റമുണ്ടായില്ല. എന്നാല്‍ 61-ാം മിനുറ്റില്‍ പെറു മുന്നേറ്റം സില്‍വ നിര്‍വീര്യമാക്കി.71-ാം മിനുറ്റില്‍ റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോര്‍ണറില്‍ ഒതുങ്ങി.

സമനിലക്കായുള്ള പെറുവിന്‍റെ ശ്രമങ്ങള്‍ക്ക് അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും വീര്യമില്ലാതായതോടെ ബ്രസീല്‍ കലാശപ്പോരിന് ടിക്കറ്റുറപ്പിക്കുകയായിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന-കൊളംബിയ മത്സര വിജയികളെ ഫൈനലില്‍ ബ്രസീല്‍ നേരിടും.