കൊല്ലത്ത് നവവധു ജീവനൊടുക്കിയ സംഭവം;  വ്യത്യസ്‌ത സമുദായം”  എട്ട്‌ വര്‍ഷമായി പ്രണയത്തിൽ” വില്ലനായത്  സ്‌ഥിരമായുള്ള മദ്യപാനമോ !?

കൊല്ലത്ത് നവവധു ജീവനൊടുക്കിയ സംഭവം; വ്യത്യസ്‌ത സമുദായം” എട്ട്‌ വര്‍ഷമായി പ്രണയത്തിൽ” വില്ലനായത് സ്‌ഥിരമായുള്ള മദ്യപാനമോ !?

July 25, 2021 0 By Editor

ശാസ്‌താംകോട്ട (കൊല്ലം): കുന്നത്തൂരില്‍ നവവധുവിനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാണിക്യമംഗലം കോളനി രാജേഷ്‌ ഭവനില്‍ രാജേഷിന്റെ ഭാര്യയും കുണ്ടറ പേരയം കാരിക്കുഴി ധന്യാഭവനില്‍ ഷണ്‍മുഖദാസ്‌- ലില്ലിക്കുട്ടി ദമ്പതികളുടെ മകളുമായ ധന്യാ ദാസാ(21)ണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ രാജേഷിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ പുലര്‍ച്ചെ നാലിന്‌ കിടപ്പുമുറിയിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ധന്യയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്‌ ശാസ്‌താംകോട്ട താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബി.എസ്‌സി. നഴ്‌സിങ്‌ പഠനം പൂര്‍ത്തിയാക്കിയ ധന്യ സ്വകാര്യ ബാങ്കില്‍ ട്രെയിനിങ്‌ പൂര്‍ത്തിയാക്കിയ ശേഷം കരുനാഗപ്പള്ളി ബ്രാഞ്ചില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. വ്യത്യസ്‌ത സമുദായങ്ങളില്‍പ്പെട്ട രാജേഷും ധന്യയും എട്ട്‌ വര്‍ഷമായി പ്രണയത്തിലായിരുന്നു. മേയ്‌ ആദ്യം ധന്യയെ വീട്ടില്‍നിന്നു വിളിച്ചിറക്കി രാജേഷ്‌ കൊണ്ടുവരികയായിരുന്നു. പിന്നീട്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇടപെട്ട്‌ ധന്യയെ തിരികെക്കൊണ്ടുപോയി. ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും നടത്തിക്കൊടുത്തു.

വിവാഹശേഷം മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്‌ ധന്യ വീട്ടുകാരെ അറിയിച്ചിരുന്നത്‌. ടിപ്പര്‍ ലോറി ഡ്രൈവറാണ്‌ രാജേഷ്‌. രാജേഷിന്റെ സ്‌ഥിരമായുള്ള മദ്യപാനത്തെ ധന്യ എതിര്‍ത്തത്‌ വഴക്കിനിടയാക്കി. വെള്ളിയാഴ്‌ച രാത്രിയിലും വഴക്കുണ്ടായി. രാജേഷ്‌ ഭാര്യയോട്‌ പിണങ്ങി വീടിനോട്‌ ചേര്‍ന്ന്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ടിപ്പര്‍ ലോറിയില്‍ കിടന്നുറങ്ങി. അര്‍ധരാത്രി മഴ പെയ്‌തതോടെ ധന്യയെത്തി വിളിച്ചതോടെ ലോറിയില്‍ നിന്നിറങ്ങി രാജേഷ്‌ കിടപ്പുമുറിയിലെത്തി കിടന്നു. പുലര്‍ച്ചെ നാലിന്‌ ഓട്ടംപോകാനായി എഴുന്നേറ്റപ്പോഴാണ്‌ ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ ധന്യയെ കണ്ടതെന്ന്‌ രാജേഷ്‌ പറയുന്നു. ഇരുവരെയും കൂടാതെ രാജേഷിന്റെ മാതാപിതാക്കളായ ഉണ്ണിക്കൃഷ്‌ണപിള്ളയും അംബികയും സഹോദരന്‍ അനീഷുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌.
മദ്യപാനത്തെ എതിര്‍ത്തതിനാല്‍ ധന്യയെ രാജേഷ്‌ മര്‍ദിക്കുക പതിവായിരുന്നെന്നും സംഭവദിവസം രാത്രിയിലും മര്‍ദിച്ചെന്നും ധന്യയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ശാസ്‌താംകോട്ട ഡിവൈ.എസ്‌.പി. രാജ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി പരിശോധന നടത്തി.