ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം; കണ്ണൂരില്‍ പരുക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരം

ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം; കണ്ണൂരില്‍ പരുക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരം

December 19, 2022 0 By Editor

കണ്ണൂര്‍   ലോക കപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു.ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമാണ്. സംഘര്‍ഷത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. പോലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ എസ്‌ഐക്ക് പരുക്കേറ്റു. തലശ്ശേരി എസ്‌ഐ മനോജിനാണ് മര്‍ദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു.

തിരുവനന്തപുരം പൊഴിയൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സാരമായി പരുക്കേറ്റു. പൊഴിയൂര്‍ ജംഗ്ഷനില്‍ കളി കാണാന്‍ സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘര്‍ഷം. രാത്രി പതിനൊന്നരയോടെ രണ്ട് യുവാക്കള്‍ ഇവിടെ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാന്‍ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന്‍ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.പൊഴിയൂര്‍ എസ് ഐ സജിയെ ആണ് ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. പരുക്കേറ്റ എസ് ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.