'എം.വി.ഐയുടെ മൃദംഗ വായനക്കൊപ്പം പാട്ടുപാടിയപ്പോൾ പെറ്റി ഉണ്ടാകില്ലെന്നാണ് കരുതിയത്, എല്ലാം കഴിഞ്ഞ് പോകുമ്പോൾ മൊബൈലിൽ പിഴയടക്കാനുള്ള മെസേജ് വന്നു'

‘എം.വി.ഐയുടെ മൃദംഗ വായനക്കൊപ്പം പാട്ടുപാടിയപ്പോൾ പെറ്റി ഉണ്ടാകില്ലെന്നാണ് കരുതിയത്,; പക്ഷെ എല്ലാം കഴിഞ്ഞ് മൊബൈലിൽ പിഴയടക്കാനുള്ള മെസേജ്

April 9, 2025 0 By eveningkerala

പത്തനംതിട്ട: വാഹന പരിശോധനക്കിടെ നടുറോഡിൽ മൃദംഗം വായിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും കൂടെ പാട്ടുപാടുന്ന ബൈക്ക് യാത്രക്കാരനുമാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വൈറലാകുന്നത്.

പിഴക്ക് പകരം പാട്ടുപാടിച്ചതാണോ മൃദംഗം കണ്ടപ്പോൾ ഉദ്യോഗസ്ഥൻ ഡ്യൂട്ടി മറന്നതാണോ തുടങ്ങിയ ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ സംഭവം എന്താണെന്ന് വിശദീകരിക്കുകയാണ് മല്ലപ്പള്ളി എം.വി.ഐ അജിത്ത്.

‘പതിവുപോലെ മോട്ടോർ വാഹന പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് പുറകിൽ ഹെൽമറ്റില്ലാതെ ബൈക്ക് യാത്രക്കാർ വരുന്നത് കണ്ടത്. കൈകാണിച്ച് നിർത്തി. അടുത്തെത്തിയപ്പോഴാണ് അറിയുന്നത് എന്റെ സുഹൃത്തും ഗായകനുമായ സുമേഷ് മല്ലപ്പള്ളിയായിരുന്നുവെന്നത്. കൈയിൽ ഒരു മൃദംവുമുണ്ടായിരുന്നു. അറിയപ്പെടുന്ന കലാകാരനാണ് അദ്ദേഹം. ഞങ്ങളൊരുമിച്ച് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ തബല, മൃദംഗമൊക്കെ വായിക്കുന്നയാളാണ്. തൊഴിൽ വേറെ സുഹൃത്ത് ബന്ധം വേറെ എന്നതാണ് തന്റെ നിലപാട്. അതുകൊണ്ട് പിഴ ഈടാക്കാൻ ആദ്യമേ തീരുമാനിച്ചതാണ്. പരിപാടികളെ കുറിച്ചുള്ള  ഞങ്ങളുടെ സൗഹൃദ സംഭാഷണം ശ്രദ്ധയിൽ പെട്ട് കലാകാരന്മാരാണ് ഞങ്ങളെന്ന് മനസിലായതോടെ കൂടെയുണ്ടായിരുന്നവർ മൃദംഗം വായിക്കാന് നിർബന്ധിച്ചു. അങ്ങനെയാണ് സുമേഷ് പാട്ടുപാടുന്നതും ഞാൻ മൃദംഗം വായിക്കുന്നതും.” -എം.വി.ഡി അജിത്ത് പറഞ്ഞു.

‘കൂടെ വായിക്കുന്ന സുഹൃത്തിന് മൃദംഗം കൊണ്ടുകൊടുക്കാൻ പോകുകയായിരുന്നെന്നും അപ്പോഴാണ് എം.വി.ഡി പരിശോധന കാണുന്നത്. അറിയുന്ന സാറായത് കൊണ്ട് പെറ്റിയൊന്നും ഈടാക്കില്ലെന്നാണ് കരുതിയത്. പക്ഷേ പാട്ടും പാടി അവിടെ നിന്ന് പോയപ്പോളാണ് പെറ്റിയടക്കാനുള്ള മെസ്സേജ് മൊബൈലിൽ എത്തിയത്’ -സുമേഷ് മല്ലപ്പള്ളി പറഞ്ഞു.