ഇസ്രായേൽ ഹമാസ് യുദ്ധം, മരണം 1200 കടന്നു, ഇരുപക്ഷത്തും മൂന്നാം ദിനവും  നിലയ്‌ക്കാത്ത ആക്രമണം

ഇസ്രായേൽ ഹമാസ് യുദ്ധം, മരണം 1200 കടന്നു, ഇരുപക്ഷത്തും മൂന്നാം ദിനവും നിലയ്‌ക്കാത്ത ആക്രമണം

October 9, 2023 0 By Editor

 

ഇസ്രായേൽ-പലസ്തീൻ യുദ്ധം മൂന്നാം ദിനത്തിലെത്തുമ്പോൾ ശക്തമായ പോരാട്ടമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്നത്. ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ മരണസംഖ്യ 700 കടന്നു, 2,048 പേർക്ക് പരിക്കേറ്റു. സന്നദ്ധ സംഘടനയായ സാക്ക നടത്തിയ തിരച്ചിലിലാണ് ഭീകരാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയത്.

ജൂതരുടെ ഒരാഴ്ചത്തെ മതഗ്രന്ഥപാരായണ ആഘോഷങ്ങളുടെ സമാപനമായിരുന്നു ശനിയാഴ്ച. ‘സിംഹറ്റ് തോഹ’യെന്ന വിശുദ്ധആഘോഷങ്ങളുടെ ആലസ്യത്തിൽനിന്ന് ഇസ്രയേൽ മിഴിതുറക്കും മുമ്പേ ഹമാസിന്റെ റോക്കറ്റുകളും മിസൈലുകളും ആകാശത്ത് കൂടാരം തീർത്തു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പലസ്തീൻ അനുകൂല സായുധ സംഘമായ ഹമാസ് രാവിലെ ആറരയോടെ ഇസ്രയേലിനെ ആക്രമിച്ചത്

സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.

ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.

അതിനിടെ, ഇസ്രായേലിൽ മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തുവച്ച് പരിക്കേറ്റത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈൽ പതിച്ചത്. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. അവിടെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടുകാരുമായി അവർ സംസാരിച്ചു. ഏഴ് വർഷമായി ഇസ്രായേലിലാണ് ഷീജ.

ഇസ്രായേൽ-പലസ്തീൻ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ 14 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു.

israel-palestine-hamaz-war