നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്;  ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചു, അതെല്ലാം ഒത്തുതീര്‍പ്പാക്കി: പള്‍സര്‍ സുനി

നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്; ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചു, അതെല്ലാം ഒത്തുതീര്‍പ്പാക്കി: പള്‍സര്‍ സുനി

April 3, 2025 0 By eveningkerala

കൊച്ചി: നടന്‍ ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ആ ലൈംഗിക അതിക്രമങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നുവെന്നും പള്‍സര്‍ സുനി തുറന്നുപറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയിലാണ് പള്‍സര്‍ സുനിയുടെ തുറന്നുപറച്ചില്‍.

‘ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ ക്വട്ടേഷനുകള്‍ ദിലീപിന്റെ അറിവോടെയാണ്. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷെ, ആരും ഒന്നും പറയില്ല’, പള്‍സര്‍ സുനി പറയുന്നു.

‘നിലനില്‍പ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്‌നം. ആരുടേയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നുപറയും. റീമ കല്ലിങ്കലിനെപോലുള്ളവര്‍ മാത്രമാണ് തുറന്നുപറയുക’ എന്നും പള്‍സര്‍ സുനി പറയുന്നു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്നാണ് പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പള്‍സര്‍ സുനി റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയത്.

‘നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാന്‍ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നു’, പള്‍സര്‍ സുനി പറയുന്നു.

ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണം. അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലാണ്. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. താന്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡനദൃശ്യങ്ങള്‍ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു’, പള്‍സര്‍ സുനി പറഞ്ഞു.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്.