സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി തരണമെന്നു നവകേരള സദസ്സിൽ അപേക്ഷിച്ചയാളോടു മുഖംതിരിച്ചു സർക്കാർ

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി തരണമെന്നു നവകേരള സദസ്സിൽ അപേക്ഷിച്ചയാളോടു മുഖംതിരിച്ചു സർക്കാർ

January 16, 2024 0 By Editor

കൊട്ടാരക്കര ∙ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി തരണമെന്നു നവകേരള സദസ്സിൽ അപേക്ഷിച്ചയാളോടു മുഖംതിരിച്ചു സർക്കാർ. താമരക്കുടി തേക്കുവിള വീട്ടിൽ സി.വിജയനാഥൻ പിള്ളയ്ക്കാണു തുക നിലവിൽ നൽകാനാവില്ലെന്ന മറുപടി ലഭിച്ചത്. 13 കോടി രൂപയുടെ തട്ടിപ്പുനടന്ന താമരക്കുടി സർവീസ് സഹകരണബാങ്കിൽ നാല് ലക്ഷം രൂപയാണ് അദ്ദേഹം നിക്ഷേപിച്ചിട്ടുള്ളത്. ഇതു തിരികെ കിട്ടാൻ 2010 മുതൽ അപേക്ഷകൾ നൽകിയിട്ടും ഫലമുണ്ടായില്ല. ഭാര്യയ്ക്കു കാൻസർ ബാധിച്ച തോടെ സാമ്പത്തിക പ്രയാസമേറി.

ഇതിനിടെയാണു കൊട്ടാരക്കരയിൽ കഴിഞ്ഞ മാസം നടന്ന നവ കേരള സദസ്സിൽ വിജയനാഥൻ പിള്ള പരാതി നൽകിയത്. ഇതിനുള്ള മറുപടിക്കത്തിലാണു ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്‌ഥിതിയിൽ പണം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നു കൊട്ടാരക്കര അസിസ്‌റ്റന്റ് റജിസ്ട്രാർ (ജനറൽ) അറിയിച്ചത്. ബാങ്ക് തകർച്ചയിലാണെന്നും നിക്ഷേപങ്ങൾ നഷ്ടപ്പെട്ടെന്നും ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും പറയുന്നു.

സി.വിജയനാഥൻ പിള്ള

വായ്പാ കുടിശികക്കാരിൽനിന്ന് ഈടാക്കുന്ന തുകയിൽനിന്നു നിക്ഷേപകർക്കുള്ള പണം തിരികെ നൽകാനാണു നീക്കമെന്നും കത്തിലുണ്ട്. മൂവായിരത്തോളം പേർക്കാണു ബാങ്ക് പണം നൽകാനുള്ളത്. സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചിട്ടും ഒരു രൂപ പോലും തിരികെ ലഭിക്കാത്തവരും ഉണ്ട്. പുനരുദ്ധാരണ പാക്കേജ് തയാറാക്കുകയാണെന്നും വൈകാതെ പണം ലഭിക്കുമെന്നും എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തേ ഉറപ്പു നൽകിയിരുന്നു.