മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

April 11, 2024 0 By Editor

കൊച്ചി: സ്വകാര്യ കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എം‍ഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എക്സാ ലോജിക് സൊലൂഷനുമായുള്ള മാസപ്പടി കേസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്.

അതിനിടെ സിഎംആർഎൽ പ്രതിനിധികൾക്ക് ഇന്ന് ​ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. സിഎംആർഎൽ ഫിനാൻസ് വിഭാ​ഗം ഉദ്യോ​ഗസ്ഥരോട് രേഖകൾ സഹിതം ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ആരും ഹാജരായില്ല. ഹാജരാകാത്തതിന്റെ കാരണവും പ്രതിനിധികൾ വ്യക്തമാക്കിയിട്ടില്ല.

അതിനിടെയാണ് കർത്തയ്ക്ക് ഇ‍ഡി നോട്ടീസ് അയച്ചിരിക്കുന്നത്. മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് തുടരുന്നതിനിടെയാണ് നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസും സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നൽകാത്ത സേവനത്തിനാണ് സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നാണ് ആരോപണം.

പണം വാങ്ങിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനായിരുന്നു പ്രതിനിധികൾക്ക് നേരത്തെ നിർദേശം നൽകിയത്. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസും അന്വേഷിക്കുന്നുണ്ട്.

തവണകളിലായി 1.72 കോടി രൂപ സിഎംആർഎൽ വീണാ വിജയന്റെ കമ്പനിക്ക് നൽകിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 2016-17 മുതലാണ് എക്‌സാലോജികിന് കരിമണൽ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും എസ്എഫ്‌ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്.