നാലു വര്‍ഷം മുന്‍പ് മരിച്ചവരുടെ പേരില്‍ ഇപ്പോഴും റേഷന്‍ നല്‍കുന്നു

July 30, 2018 0 By Editor

കോട്ടയം: സംസ്ഥാനത്ത് മരിച്ചവരും റേഷന്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു വര്‍ഷം മുന്‍പു മരിച്ചവരുടെ പേരില്‍ ഇപ്പോഴും റേഷന്‍ വിഹിതം വാങ്ങുന്നുവെന്ന് പൊതുവിതരണ വകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നു ഗുണഭോക്താക്കളുടെ പട്ടികയില്‍ അടിയന്തരമായി തിരുത്തലുകള്‍ വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടേറ്റ് എല്ലാ ജില്ലാ സപ്ലൈ ഓഫിസര്‍മാരോടും നിര്‍ദേശിച്ചു.

ഓണത്തിനു മുന്‍പു രണ്ടു ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യുന്നതിനു മുന്നോടിയായാണു നടപടി. 2014നു ശേഷം പട്ടിക പുതുക്കാതിരുന്നതാണ് ഈ പ്രശനത്തിന് കാരണം.മുന്‍ഗണനാ കാര്‍ഡുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉയര്‍ന്ന വരുമാനമുള്ളവരും അടക്കം കൈവശം വച്ചിട്ടുണ്ടെന്നു സപ്ലൈ വകുപ്പു കണ്ടെത്തിയിരുന്നു.
ഗുണഭോക്താവ് മരിച്ചെന്ന വിവരം മറച്ചുവച്ചും ഇപോസ് മെഷീനില്‍ വിരല്‍ അടയാളം പതിപ്പിക്കാതെ റേഷന്‍ വാങ്ങാനുള്ള സംവിധാനം ദുരുപയോഗപ്പെടുത്തിയും പരേതരുടെ പേരില്‍ ചിലര്‍ സാധനങ്ങള്‍ തിരിമറി നടത്തുന്നുണ്ടെന്നും ഇതു പരിഹരിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്നുമാണു ഡയറക്ടറേറ്റിന്റെ നിര്‍ദേശം.

റേഷന്‍ കാര്‍ഡില്‍ ഇത്തരത്തിലുള്ള തിരിമറികള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകും. വഞ്ചനാക്കുറ്റം, വ്യാജപ്രമാണം ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാകും ചുമത്തുക. കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം തടവു ശിക്ഷ കിട്ടാം.