കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം: ഷംസീറിൻറെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം: ഷംസീറിൻറെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

April 27, 2021 0 By Editor

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ  തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിനിയായ ഡോ.എം.പി  ബിന്ദു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.  യൂണിവേഴ്സിറ്റിയുടെ കൂടി വാദം കേട്ടശേഷമാണ് നിയമന നടപടികൾ നിർത്തിവക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.

കണ്ണൂർ സർവ്വകലാശാലയിൽ യുജിസി യുടെ എച്ച്ആർഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം തസ്തികയിലേയ്ക്കുള്ള നിയമനത്തിന്  30 പേരെ ഏപ്രിൽ പതിനാറിനാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്.പ്രസ്തുത സെൻററിലെ തസ്തികകളെല്ലാം യുജിസി വ്യവസ്ഥയനുസരിച്ച് താൽക്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കുവാൻ സർക്കാർ കണ്ണുർ സർവകലാശാലയ്ക്ക് മാത്രമായി കഴിഞ്ഞ വർഷം പ്രത്യേക അനുമതി നൽകിയിരുന്നു.

ഷംസീറിന്റെ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചു. ,ഇൻറർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുത്തില്ല. ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാണ് തീരുമാനം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഹർജിയിൽ ഡോ. ബിന്ദു ആവശ്യപ്പെട്ടു.