മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കണമെന്ന വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കണമെന്ന വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍

December 5, 2020 0 By Editor

കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കണമെന്ന വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. അത്യാവശ്യമെന്ന് കണ്ടാല്‍ മക്കളെ വീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ സീനിയര്‍ സിറ്റിസന്‍സ് വെല്‍ഫെയര്‍ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് (കലക്ടര്‍) അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇടപ്പള്ളിയില്‍ താമസിക്കുന്ന എണ്‍പതുകാരന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് സതീഷ് നൈനാന്റെ നിര്‍ണായക ഉത്തരവ്. തനിക്കു മാന്യവും സമാധാനപരവുമായി ജീവിക്കാന്‍ മുകള്‍നിലയില്‍ താമസിക്കുന്ന മകനെ ഒഴിപ്പിക്കണമെന്ന ആവശ്യം ജില്ലാ മജിസ്ട്രേട്ട് നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

താഴത്തെ നിലയില്‍ ഹര്‍ജിക്കാരനു സമാധാനപരമായി ജീവിക്കാന്‍ തടസ്സമില്ലെന്നു വ്യക്തമാക്കിയ കലക്ടര്‍, മകന്‍ 5000 രൂപ ചെലവിനു നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2020 മാര്‍ച്ച്‌ 12ലെ കലക്ടറുടെ ഈ ഉത്തരവു റദ്ദാക്കിയ കോടതി, വിഷയം പുനഃപരിശോധിക്കാനും കക്ഷികള്‍ക്കു നോട്ടിസ് നല്‍കി വാദംകേട്ട ശേഷം പുതിയ ഉത്തരവിറക്കാനും നിര്‍ദ്ദേശം നല്‍കി. സീനിയര്‍ സിറ്റിസന്‍സ് മെയ്ന്റനന്‍സ് ആക്‌ട് പ്രകാരം ഒഴിപ്പിക്കല്‍ ഉത്തരവിറക്കാനാവില്ലെന്ന് എതിര്‍കക്ഷിയായ മകന്‍ വാദിച്ചു. എന്നാല്‍, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്നതാണു നിയമത്തിന്റെ ഉദ്ദേശ്യമെന്നും വേണ്ടിവന്നാല്‍ 19 (2) (1) ചട്ടപ്രകാരം ഒഴിപ്പിക്കാന്‍ സാധ്യമാണെന്നും കോടതി വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്റെ സ്വൈരജീവിതത്തിന് അത് അത്യാവശ്യമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ മാത്രമേ നടപടി പാടുള്ളൂ. എന്‍ക്വയറി നടത്തി ഒഴിപ്പിക്കല്‍ വേണോ വേണ്ടയോ എന്നുള്ള വ്യക്തമായ നിഗമനത്തിലെത്തണമെന്നും കോടതി പറഞ്ഞു എന്നാല്‍ നിയമം അതീവജാഗ്രതയോടെ പ്രയോഗിക്കണമെന്നും സഹോദരങ്ങള്‍ക്കിടയിലുള്ള വസ്തുതര്‍ക്കം തീര്‍പ്പാക്കാനുള്ള ആയുധമാക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.