ജാഗ്രത ” കോഴിക്കോട് ഒന്‍പത് കുട്ടികളില്‍ കൂടി  ഷിഗല്ല രോഗം സ്ഥിരീകരിച്ചു

ജാഗ്രത ” കോഴിക്കോട് ഒന്‍പത് കുട്ടികളില്‍ കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു

December 18, 2020 0 By Editor

കോഴിക്കോട്: ഒന്‍പത് കുട്ടികളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചെലവൂര്‍ സ്വദേശിയായ പതിനൊന്ന് വയസുകാരന്‍ മരിച്ചിരുന്നു. ഷിഗല്ല രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒന്‍പത് കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 12 വയസില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.

വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച്‌ പരിശോധനയക്കയച്ചു. അതേസമയം ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഷിഗല്ല എന്ന ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മലിനജലത്തിന്റെ ഉപയോഗമാണ് രോഗത്തിന് കാരണം. വ്യക്തി ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകാതെ തടയാന്‍ കഴിയും. ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്.