സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ യു.പിയില്‍ അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട , കോഴിക്കോട് സ്വദേശികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

February 17, 2021 0 By Editor

ലക്നൗ: സ്ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തുക്കള്‍ക്ക് പുറമേ ഇവരുടെ പക്കല്‍നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും മറ്റും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പൊലീസ് പറഞ്ഞു. പിടിയിലായവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള യുപി എഡിജി പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.യുപി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് ആയുധങ്ങളും ഒപ്പം സ്ഫോടക വസ്തുക്കളുമായി ഇരുവരെയും പിടികൂടിയത്. എന്നാല്‍ എത്രത്തോളം മാരകമായ ആയുധങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് വ്യക്തമല്ല.ചില ഹിന്ദു സംഘടനകളില്‍പ്പെട്ട നേതാക്കളെ ഇവര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും യുപി പൊലീസ് പറയുന്നു. ഫെബ്രുവരി 11ന് സ്ഫോടനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് രണ്ടുപേര്‍ ഉത്തര്‍പ്രദേശില്‍ എത്തുന്നുവെന്ന് രഹസ്യന്വേഷണ വിഭാഗത്തില്‍ നിന്നും വിവരം ലഭിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.