‘റാങ്ക്പട്ടിക പത്ത് വര്‍ഷം നീട്ടിയാലും ജോലി ലഭിക്കില്ല’; മന്ത്രി കടകംപള്ളിയുടെ പ്രതികരണം മനോവിഷമം ഉണ്ടാക്കിയെന്ന് ഉദ്യോഗാര്‍ഥികള്‍

‘റാങ്ക്പട്ടിക പത്ത് വര്‍ഷം നീട്ടിയാലും ജോലി ലഭിക്കില്ല’; മന്ത്രി കടകംപള്ളിയുടെ പ്രതികരണം മനോവിഷമം ഉണ്ടാക്കിയെന്ന് ഉദ്യോഗാര്‍ഥികള്‍

February 22, 2021 0 By Editor

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച. എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു. മന്ത്രിയുടെ ഭാഗത്ത് നിന്ന് മോശം പരാമര്‍ശമുണ്ടായിയെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാര്‍ പറഞ്ഞു. 10 വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ പരാതി. സമരക്കാര്‍ സര്‍ക്കാരിനെ നാണം കെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അത് വേദനിപ്പിച്ചുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മന്ത്രിയുടെ പേര് പറയാതെയായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും ഇന്ന് തീരുമാനമായില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.

വൈകുന്നേരം മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. 28 ദിവസമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച്‌ ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്നുണ്ടായത്. എന്നാല്‍ ഇത് സര്‍ക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി. എന്നാൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി തന്നെ കാണാനെത്തിയ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം ‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിഷേധിച്ചു